തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ പ്രചരണ വേദിയിൽ മിസ്സു ചെയ്യുന്നത് ക്രൗഡ് പുള്ളറായ വി എസ് അച്യുതാനന്ദനെയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ വീട്ടിൽ വിശ്രമിക്കുന്ന വി എസ് രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്നു. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്ന് മുൻ മുഖ്യമന്തരി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തിൽ ബിജെപിക്ക് വേരുറപ്പിക്കാനാവില്ലെന്നും വി എസ് പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായ വി എസ് അച്യുതാനന്ദൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ പങ്കുവെച്ചത്.

'ബിജെപി. കേരളത്തിൽ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികൾ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തിൽ ബിജെപി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,' വി എസ് പറഞ്ഞു.

ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി എസ് പറഞ്ഞു. നിപയും കൊവിഡും പ്രളയങ്ങളും അങ്ങനെ ഏത് കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽ നിന്ന ഇടതുപക്ഷത്തെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇടതുപക്ഷഭരണം നിലനിൽക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കൊവിഡുമൊക്കെ അതിജീവിച്ച് ജനങ്ങൾക്ക് സംരക്ഷണകവചം ഒരുക്കിയ സർക്കാരിനെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽനിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാനാവില്ല. എന്നാലും എൽ.ഡി.എഫ്. പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കണം,' വി എസ് പറഞ്ഞു.