തിരുവനന്തപുരം: കർഷക നിയമത്തിൽ സുപ്രീംകോടതിയുടെ വിധി സമരം പിൻവലിക്കാൻ പര്യാപ്തമുള്ളതല്ലെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി തീരുമാനം സംശയാസ്പദമാണ്. കോടതി നിശ്ചയിച്ച സമിതിയിലെ നാല് അംഗങ്ങളും കർഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ഒരു വിധി കൊണ്ട് കോടതിക്ക് മാറ്റാനാകില്ല. കോടതിയല്ല, സർക്കാരാണ് നിയമം പിൻവലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

പാർലമെന്റ് പാസാക്കിയ നിയമത്തെ സുപ്രീംകോടതി സ്റ്റേ ചെയ്യുന്നത് വളരെ അപൂർവമാണ്. സർക്കാർ എടുത്തിട്ടുള്ള നയപരമായ തീരുമാനത്തെ സ്റ്റേ കൊണ്ടുമാത്രം സുപ്രീംകോടതിക്ക് മറികടക്കാനാകില്ല. ഒരു കമ്മിറ്റി വെച്ച് കർഷക സമരത്തിന്റെ മുനയൊടിക്കാനുള്ള് ശ്രമം ഉണ്ടാകാൻ പാടില്ല. സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ ഭാഗമായി മാറുമോ എന്ന സംശയം ഉണ്ടാകാൻ ഒരിക്കലും പാടില്ലാത്തതാണ്. പക്ഷേ, ഈ സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത് പരോക്ഷമായും പ്രത്യക്ഷമായും കർഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. നിയമത്തിന്റെ പക്ഷം പിടിക്കുന്നവരുമായി ചേർന്ന് കൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക എന്ന് പറയുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേ എന്നത് സമരം നിർത്തിവെക്കനുള്ളതിന് മതിയായ കാരണമായി തോന്നിയിട്ടില്ല. എട്ട് തവണ ചർച്ച നടത്തിയിട്ടും കർഷകർ എടുത്തിട്ടുള്ള തീരുമാനം ഈ നിയമങ്ങൾ പിൻവലിക്കുക എന്നതാണ്. നിയമം പിൻവലിക്കേണ്ടത് കോടതയില്ല, സർക്കാരാണ്.

മൂന്ന് നിയമങ്ങളും കേരളത്തെയും രൂക്ഷമായി ബാധിക്കുന്നതാണ്. പാർലമെന്റിന്റെ സ്റ്റാൻഡിങ് കൗൺസിലിന് പോലും ചർച്ച ചെയ്യാൻ അനുവാദം കൊടുക്കാതെ ധൃതിപിടിച്ച് പാസാക്കി എടുത്തത് കേന്ദ്രസർക്കാരിന്റെ നിഗൂഢതാൽപര്യമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയത്തിൽ നയപരമായ തീരുമാനമെടുത്ത് ആ നയം കൈക്കൊള്ളണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി,