തിരുവനന്തപുരം: ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്നാണ് മന്ത്രിയുടെ ചോദ്യം.

ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയ, എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്റെ പ്രസംഗം വലിയ വിവാദമായിരുന്നു. ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചതുകൊണ്ടു തന്നെ ഇസ്ലാമിസ്‌റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ നിലപാടെടുത്തു. പരാമർശം ചർച്ചയായതോടെ വാക്കുകൾ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീർ പിന്നാലെ രംഗത്തെത്തി. ജൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്‌സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞതെന്നാണ് മുനീർ നൽകിയ വിശദീകരണം.