തിരുവനന്തപുരം: അംഗീകാരമുള്ള അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ പുതിയ നിയമ നിർമ്മാണം നടത്തുന്നകാര്യം സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ വ്യക്തമായ നിയമത്തിന്റെ അഭാവത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതികളുണ്ട്. അതിനാൽ അദ്ധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണം പരിഹരിക്കുന്നതിനു,ം മിനിമം വേതനമെങ്കിലും ഉറപ്പു വരുത്താനും ഒരു പുതിയ നിയമ നിർമ്മാണം നടത്തുന്നകാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.- മന്ത്രി അറിയിച്ചു.

2009 മാർച്ച് 3ലെ ഹൈക്കോടതി വിധിപ്രകാരം സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ട് 14.02.2011 തീയതി ഉത്തരവായതാണ്. അതനുസരിച്ച് ഹെഡ്‌മാസ്റ്റർ-7,000/ രൂപ, ഹൈസ്‌കൂൾ അസിസ്റ്റന്റ് -6,000/ രൂപ, പ്രൈമറി ടീച്ചർ-5,000/ രൂപ, ക്ലാർക്ക്-4,000/ രൂപ, പ്യൂൺ/ക്ലാസ്-കഢ3,500/ രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തിൽ ഹൈക്കോടതി തുടർന്ന് ഇടപെടുകയും ഹയർസെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകർക്ക് യഥാക്രമം രൂപ 20,000/, 15,000/, 10,000/ എന്നീ ക്രമത്തിൽ പ്രതിമാസം വേതനം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.

സർക്കാർ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തിൽ, സ്‌കൂളുകളിൽ പൊതുവിൽ നടത്തുന്ന പരിശോധനകളിൽ ജീവനക്കാർക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരികയാണെന്നും മന്ത്രി അറിയിച്ചു.