തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നല്കിയ ഐ ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ആണെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഇല്ലാത്ത ആരോപണം ഉയർത്തി പുകമറയിൽ നിർത്തിയ സംഭവത്തിലെ കള്ളത്തരം കൂടിയാണ് ഇതോടെ പൊളിഞ്ഞു വീണത്.

താൻ ഐഫോൺ കൈപ്പറ്റിയെന്ന പ്രചരണത്തിൽ ചെന്നിത്തല അന്വേഷണം ആവശ്യപ്പെട്ടെങ്കിലും അന്വേഷണം വേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണം കൂടിയാണ് ഇപ്പോൾ പുറത്തുവന്നത്. സ്വപ്‌ന നൽകിയ ഐ ഫോൺ ഉപയോഗിച്ചവരുടെ കൂട്ടത്തിലെ ഉന്നതൻ ശിവശങ്കരൻ തന്നെയാണെന്നതോടെ സിപിഎമ്മിന്റെ ഒരു നുണ കൂടിയാണ് പൊളിഞ്ഞു വീഴുന്നത്.

ഇതോടെ സിപിഎമ്മിനെതിരെ വി ടി ബൽറാം എംഎൽഎ രംഗത്തെത്തി. എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിന്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നുവെന്ന് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പൊലീസിന്റെ മറുപടി. അന്വേഷിച്ചു ചെന്നാൽ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്റെ കീഴിലുള്ള കേരളാ പൊലീസിന്? എന്നും ബൽറാം ഫോസ്ബുക്കിൽ കുറിച്ചു.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിന്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു.

ലൈഫ്മിഷൻ അഴിമതിക്കേസിൽ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷന്റെ ചുമതല നിർവ്വഹിച്ചിരുന്ന ശിവശങ്കറിന്റെ കയ്യിൽ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. വില 99,000 രൂപ മാത്രം!മറ്റൊരു ഫോൺ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന സിപിഎം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്.

എന്നിട്ടാണ് ഇതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎമ്മുകാർ ഹീനമായി അധിക്ഷേപിച്ചിരുന്നത്. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്‌സ്യൂളുകൾ വിതരണം ചെയ്തതിന് ശേഷം 'ആ ആരോപണം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നില്ല' എന്ന് തീരുമാനിച്ച് ആ 'മാന്യത'യുടെ പേരിൽക്കൂടി കയ്യടി നേടാനും സിപിഎം ചർച്ചാത്തൊഴിലാളികൾ ശ്രമിച്ചു.

യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പൊലീസിന്റെ മറുപടി. അന്വേഷിച്ചു ചെന്നാൽ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്റെ കീഴിലുള്ള കേരളാ പൊലീസിന്?