ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി ടി ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് ഓൺലൈനായി സർവേ നടത്തിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞടുപ്പ് നടന്നത്. 50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ബാസിഗർ എന്ന വിഭാഗത്തിലാണ് വി.ടി.ബൽറാമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

150 എംഎൽഎമാരാണ് അവസാന റൗണ്ടിൽ എത്തിയത്. പാലക്കാട് തൃത്താല മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് വി.ടി.ബൽറാം. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് 165 എംഎൽഎമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച എംഎൽഎമാരെ തിരഞ്ഞെടുത്തത്.

തൃത്താല മണ്ഡലത്തിൽ നിന്നും തുടർച്ചയായി രണ്ട് തവണ വിജയിച്ചു കയറിയ വി ടി ബൽറാം കോൺഗ്രസിന്റെ യുവ നേതാക്കളിൽ ശ്രദ്ധേയനാണ്. സൈബർ ലോകത്ത് കോൺഗ്രസിന്റെ ശക്തനായ പോരാളി കൂടിയായ ബൽറാമിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തൃത്താല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ചത്, 10547 വോട്ടിന്റേത്. ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് അഞ്ചക്ക ഭൂരിപക്ഷം ഈ മണ്ഡലത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ തവണ 3197 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മൂന്നിരട്ടിയിലേറേ ആയിട്ടാണ് അത് വർദ്ധിച്ചിരിക്കുന്നത്.

തന്റെ മണ്ഡലത്തിലെ വോട്ടുകൾ എങ്ങോട്ടെക്കെയാണ് പോയതെന്നും അതിലെ വ്യതിയാനങ്ങളും കൃത്യമായി പഠിച്ചു കൊണ്ടാണ് ബൽറാം മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനാകുന്നത്. രാഷ്ട്രീയവോട്ടുകളുടെ ചായ്വ് ചരിവുകളെ കുറിച്ച് വിജയിച്ചു കഴിഞ്ഞാൽ ചിന്തിക്കാതിരുന്ന മറ്റ് എംഎൽഎ മാരിൽ നിന്നും ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പലകോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരിൽ ഏറെ മുമ്പിലാണ് ബൽറാം.

മറ്റ് എംഎൽഎമാരെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടുന്നിടത്താണ് ബൽറാം വ്യത്യസ്തനാകുന്നതും. സ്വന്തം ഫേസ്‌ബുക്ക് പേജ് സ്വയം കൈകാര്യം ചെയ്യുന്ന അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ് ബൽറാമിന്റേത്. ചരിത്രത്തിലെ കാര്യങ്ങൾ ഓർത്തെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നതിലും ബൽറാം മിടുക്കനാണ്.