പാലക്കാട്: മന്ത്രി കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെത്തുടർന്ന് സംഘർഷം. പൊലീസ് ലാത്തിചാർജ്ജിൽ വിടി ബൽറാമിന് പരിക്കേറ്റു. ഉദ്ഘാടനപ്രസംഗത്തിനിടെ മറുവശത്തുകൂടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് അകത്തേക്ക് തള്ളിക്കയറുന്നതിനിടെയാണ് പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത്.

പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആറാം ദിവസമാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. കൊച്ചിയിലും, തൃശൂരിലും, തിരുവനന്തപുരത്തും, കോഴിക്കോട്ടും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ഇതേ തുടർന്ന് നിരവധി പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു

പാലക്കാട് കളക്റ്റ്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാർച്ചിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ബാരിക്കേഡ് തകർന്ന് ചാടിക്കടക്കാൻ പ്രവർത്തകർ നോക്കി. തുടർന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ അക്രമം തുടങ്ങിയപ്പോൾ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. തുടർന്ന് പ്രവർത്തകർ വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിന് പിന്നാലെ നടന്ന ലാത്തിച്ചാർജ്ജിലാണ് എംഎ‍ൽഎയ്ക്ക് അടക്കം പരിക്കേറ്റത്. ഇതിന് ശേഷം ബൽറാമിനെയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഒരുവിഭാഗം പ്രവർത്തകർ ഇപ്പോഴും കളക്റ്റ്ര്റ്റിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കോട്ടയത്തും തിരുവനന്തപുരത്തും യുവമോർച്ചാ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്ജുണ്ട്.