തിരുവനന്തപുരം: തലസ്ഥാനത്തെ മെഗാ വാക്‌സിൻ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൻ തിരക്ക്. വാക്‌സിനെടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്കു വർധിച്ചത്. ഇതോടെ വെയിലത്ത് വയോജനങ്ങൾ ക്യൂ നിൽക്കേണ്ട അവസ്ഥ വന്നു. വരിനിന്ന രണ്ടു പേർ കുഴഞ്ഞു വീഴുകയും ചെയ്തു.

രാവിലെ ഏഴു മണി മുതൽ സമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരിയാണുള്ളത്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുകയായിരുന്നു. 10 മണിയോടെയാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്.

ഇന്ന് ക്യാമ്പിൽ 2000 പേർക്ക് വാക്‌സിൻ നൽകാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിനിടെ ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്‌സിൻ എടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.