ആശുപത്രിയിൽ നിന്നും മോഷണം പോയ വാക്‌സിൻ ബാഗ് കള്ളന്റെ കത്ത് അടക്കം തിരികെകിട്ടിയ അമ്പരപ്പിലാണ് ഹരിയാന ജിൻഡിലെ പിപി സെൻട്രൽ ജനറൽ ആശുപത്രിയിലെ ജീവനക്കാർ. ഇന്നലെ ഉച്ചയോടെയാണ് മോഷണം പോയ ബാഗ് ആശുപത്രിയിൽ തിരിച്ചുകിട്ടിയത്. ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. 'ക്ഷമിക്കണം, കൊറോണയ്ക്കുള്ള മരുന്നായിരുന്നു ഇതിലെന്ന് എനിക്കറിയില്ലായിരുന്നു' എന്നാണ് ഹിന്ദിയിൽ എഴുതിയ കത്തിൽ എഴുതിയിരുന്നത്.

ഇന്നലെ പുലർച്ചെയാണു 440 ഡോസ് കോവാക്‌സീനും 1270 ഡോസ് കോവിഷീൽഡും ആശുപത്രിയിൽ നിന്നും നഷ്ടപ്പെട്ടത്. വാക്‌സിൻ ബാഗ് മോഷണം പോയത് രാജ്യത്തെ മാധ്യമങ്ങളൊക്കെ വാർത്തയാക്കിയിരുന്നു. ബാഗിൽ എന്താണെന്ന് മനസ്സിലായതോടെയാണ് മാനസാന്തരം വന്ന കള്ളൻ ബാഗ് തിരികെ ഏൽപ്പിച്ചത്.

ജിൻഡ് ആശുപത്രിയിലെ സ്റ്റോർ റൂമിൽനിന്ന് മോഷ്ടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനു സമീപമുള്ള ചായക്കടയിലെ ഒരാളുടെ കയ്യിലാണ് കള്ളൻ ബാഗ് ഏൽപ്പിച്ചത്. ബാഗ് കൊടുത്ത ഉടൻ തന്നെ പൊലീസുകാർക്ക് ഭക്ഷണം നൽകാൻ എത്തിയതാണെന്നും പെട്ടെന്ന് തിരികെ പോകണമെന്നും പറഞ്ഞ് അയാൾ അവിടെനിന്നു സ്ഥലം വിട്ടു. ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ആണെന്നു കരുതിയാണ് വാക്‌സീൻ അടങ്ങിയ ബാഗ് എടുത്തതെന്നാണ് പൊലീസ് നിഗമനം. തേ സമയം വാക്‌സീൻ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന് സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ സുരക്ഷക്കായി ഉദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യാത്തത് വിവാദമായിരി്കുകയാണ്.

കോവിഡ് വാക്‌സിൻ പാഴാക്കിയെന്ന് ആരോപണം നേരിടുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഹരിയാന. മൂന്നാം സ്ഥാനത്ത് പഞ്ചാബാണ്.