ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾ് സംസ്ഥാന സർക്കാരുകൾ ഉടൻ പരിഹണരിക്കണമെന്നും മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിർത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ.

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ വാക്‌സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾക്കാണ് വിമർശനം. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്‌സിൻ വിതരണം നടക്കുന്നത്.

വാക്‌സിൻ വിതരണവുമായി സംബന്ധിച്ച് ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് അപാകതയുണ്ടെങ്കിൽ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്‌സിൻ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്‌സിൻ വിതരണം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തർ സംസ്ഥാന തലത്തിൽ വാക്‌സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പശ്ചിമ ബംഗാൾ, ഡൽഹി, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ലഭ്യത കുറവാണെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾക്ക് സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത് എത്തിയത്.