തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. 58 വയസ്സ് പ്രായമുണ്ടായിരുന്ന ആന ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ചരിഞ്ഞത്.ഇന്നലെ മുതൽ ആനയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി ചുരുങ്ങി. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പൻ ആയിരുന്നു മാധവൻകുട്ടി.

ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഗുരുവായൂർ മാധവൻകുട്ടി. ഇതേ പേരിൽ മറ്റൊരു ആന വന്നതിനിലാണ് 'വലിയ മാധവൻകുട്ടി ആയത്.1974ൽ നടയിരുത്തിയ മൂന്ന് ആനകളിൽ ഒന്നാണ് മാധവൻകുട്ടി. 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു.

ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവൻകുട്ടി. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്. വലിയ മാധവൻ കുട്ടിയും സുഖചികിത്സയിൽ പങ്കെടുത്തിരുന്നു