തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷനായി നിയുക്തനായ വത്സൻ തില്ലങ്കേരി യെക്കുറിച്ച് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് മികച്ച ലേഖനമെന്ന് ജന്മഭൂമി. ഒരർത്ഥത്തിൽ രാഷ്ട്രീയ എതിരാളികളുടെ കള്ളപ്രചരണം തുറന്നു കാട്ടിയ ലേഖനമായിരുന്നു ഇതെന്ന് പരിവാർ പത്രമായ ജന്മഭൂമി പറയുന്നു.

പ്രതിലോമശക്തികളുടെ എതിർപ്പ് കാരണം രായ്ക്കുരാമാനം മനോരമയക്ക് ആ ലേഖനം നീക്കം ചെയ്യേണ്ടി വന്നുവെന്നാണ് ജന്മഭൂമിയുടെ വിമർശനം. മനോരമയിൽ വന്ന ലേഖനം ജന്മഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് വത്സൻ തില്ലങ്കേരിയെ ആർഎസ്എസ്, ഹിന്ദു ഐക്യവേദിയിലേക്ക് നിയോഗിക്കുന്നത്.ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കങ് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട വത്സൻ തില്ലക്കേരി ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട സംഘ്പരിവാർ നേതാക്കളിലൊരാളാണ്.

ഹിന്ദു ഐക്യവേദിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആർ. എസ്. എസ് വത്സൻ തില്ലങ്കേരിയെ കൂടി നിയോഗിക്കുന്നത് വ്യക്തമായ കണക്കുകൂട്ടലോടു കൂടി തന്നെയാണ്.കെ.പി ശശികല ടീച്ചറെ തൽസ്ഥാനത്തു നിലനിർത്തികൊണ്ടു തന്നെയാണ് വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെ ഓൺ ലൈനായി ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്്.

ഇതായിരുന്നു മനോരമ പ്രസദ്ധീകരിച്ച ലേഖനം എന്ന് ജന്മഭൂമി

കോഴിക്കോട്; കേരളത്തിലെ ഇടതുസംഘടനകളുടെ ചുറ്റുവട്ടത്ത് സംഘടനാ പ്രവർത്തനം നടത്താൻ ശേഷിയുള്ള ആർഎസ്എസ് നേതാവ്. 'ക്രൗഡ് പുള്ളറെ'ന്ന് സംഘ പ്രവർത്തകർ ആവേശം കൊള്ളുന്ന ഉജ്വല വാഗ്മി. അണികളിൽ സംഘടനാവികാരം ആളിക്കത്തിക്കാൻ ശേഷിയുള്ളയാൾ. നാട്ടുകാർക്ക് പ്രിയങ്കരനായ അദ്ധ്യാപകൻ. വൽസൻ തില്ലങ്കേരിയെന്ന കണ്ണൂർ ജില്ലക്കാരനായ മുഴുവൻ സമയ പ്രവർത്തകനെ ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് എത്തിക്കുമ്പോൾ നിശ്ശബ്ദമായി സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നത് കരുത്തുറ്റ നീക്കം. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റായി വൽസൻ തില്ലങ്കേരിയെ തിരഞ്ഞെടുത്തത്. കെ.പി.ശശികല പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ട്.

കണ്ണൂരിലെ തീയിൽ കുരുത്തത്

തില്ലങ്കേരി ശ്രീനിവാസിൽ പരേതരായ കെ.ബാലന്റെയും പടയൻകുടി മാധവിയുടെയും ആറുമക്കളിൽ രണ്ടാമനാണ് 55 വയസ്സുകാരനായ വൽസൻ തില്ലങ്കേരി. വ്യക്തിപരമായതെല്ലാം സംഘടനാപ്രവർത്തനത്തിനു സമർപ്പിച്ച് ആർഎസ്എസിന്റെ പൂർണസമയ പ്രവർത്തകനായി ജീവിക്കുന്ന വൽസൻ, സംഘ നേതൃത്വത്തിന്റെ നിർദ്ദേശം ഏറ്റെടുത്താണ് ഹിന്ദു ഐക്യവേദിയുടെ വർക്കിങ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ശബരിമല സമരകാലത്ത് സന്നിധാനത്ത് പൊലീസിനു നിയന്ത്രിക്കാൻ കഴിയാത്ത വിശ്വാസികളെ പൊലീസിന്റെ ലൗഡ്സ്പീക്കർ വാങ്ങി നിയന്ത്രിക്കുന്ന വൽസൻ തില്ലങ്കേരിയെ കേരളസമൂഹത്തിന് ഇന്ന് പരിചിതമാണ്. എന്നാൽ, പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ വെല്ലുവിളികളെയും വധഭീഷണികളെയും അതിജീവിച്ച് ആർഎസ്എസിന്റെ ജനകീയമുഖമായി പ്രചാരണം നടത്തുന്ന വൽസന് പറയാൻ അതിലേറെ കഥകളുണ്ട്. കരുത്തരായ ഇടതുനേതാക്കൾ പലതവണ ശ്രമിച്ചിട്ടും ഒതുക്കാൻ കഴിയാത്ത സംഘടനാപാടവത്തിന്റെ കഥകൾ.

പടിപടിയായുള്ള വളർച്ച

സിപിഎമ്മിന്റെ പാർട്ടിഗ്രാമമായ തില്ലങ്കേരിയിൽനിന്ന് ഒരു ആർഎസ്എസ് നേതാവ് വളർന്നുവരണമെങ്കിൽ അതു ചില്ലറക്കാര്യമല്ലെന്നത് കേരളത്തിലെ പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് വൽസൻ സംഘപരിവാർ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്.

1978ൽ മട്ടന്നൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അത്. തുടർന്ന് മട്ടന്നൂർ പിആർ എൻഎസ്എസ് കോളജിൽ പഠിക്കുമ്പോൾ എബിവിപിയുടെ സജീവ പ്രവർത്തകനായി. ആർഎസ്എസ് തില്ലങ്കേരി ശാഖയിൽ സ്വയം സേവകനായി. ആർഎസ്എസ്ശാഖാ കാര്യകർത്താവിൽനിന്ന് സംസ്ഥാന പ്രാന്തീയ കാര്യകാരിസദസ്യനും ആർഎസ്എസ് വിദ്യാർത്ഥി പ്രമുഖുമായി വളർന്നു. ഇരിട്ടി കൈരാതി കിരാതക്ഷേത്രം രക്ഷാധികാരിയും ഇരിട്ടി പ്രഗതി വിദ്യാനികേതന്റെ പ്രിൻസിപ്പലായും വൽസൻ തില്ലങ്കേരി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്ഥാനമേൽപ്പിക്കുന്ന ഏതു ചുമതലയും എതിർ ചോദ്യങ്ങളില്ലാതെ ഏറ്റെടുക്കുകയെന്നതാണ് അണികൾക്കിടയിൽ തില്ലങ്കേരിയെ പ്രിയപ്പെട്ടവനാക്കുന്നത്.

തീപ്പൊരി പ്രസംഗങ്ങളുടെ നായകൻ

ആശയങ്ങളിലെ എതിർപ്പുകളെ മാറ്റിവച്ച് പ്രസംഗ ശൈലി പരിശോധിച്ചാൽ സംസ്ഥാനത്തെ ചുരുക്കം മികച്ച പ്രസംഗകരിൽ ഒരാളാണ് ഒരാളാണ് വൽസൻ തില്ലങ്കേരി. തന്റേതായ പ്രസംഗ ശൈലിയാണ് അദ്ദേഹത്തെ കേരളത്തിലെ ഒട്ടുമിക്ക നേതാക്കളിൽനിന്നും വ്യത്യസ്തനാക്കുന്നത്. സൗമ്യസ്വഭാവക്കാരനായ തില്ലങ്കേരിയല്ല വേദികളിലെ പ്രസംഗ പീഠത്തിലെത്തുക. തീപ്പൊരി പോലെ തുടങ്ങി കാട്ടുതീ പോലെ കത്തിക്കയറുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. അളന്നുമുറിച്ച വാക്കുകളുടെ ഉപയോഗം. ഒന്നര മണിക്കൂറോളം ഇടതടവില്ലാതെ പ്രസംഗിക്കുന്ന വൽസൻ തില്ലങ്കേരിയുടെ വാക്കുകൾക്കായി കാതോർക്കുന്നവരും ഏറെ

എതിർപ്പുകളിലൂടെ വളർച്ച

പലതവണ വധഭീഷണികൾ നേരിട്ട വൽസൻ തില്ലങ്കേരിക്ക് നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പൊലീസ് സുരക്ഷയുള്ള, മന്ത്രിമാരല്ലാത്ത 9 പേരിൽ ഒരാളാണ് വൽസൻ. വിവിധ വധക്കേസുകളിൽ വിചാരണ നേരിടേണ്ടിവന്ന നേതാവ്. യാക്കൂബ് വധക്കേസിൽ ഇടതുനേതാക്കളുടടെ ഗൂഢാലോചനയുടെ ഫലമായി തന്നെ അറസ്റ്റു ചെയ്തെന്ന് ആരോപിച്ച് 2006ൽ വൽസൻ തില്ലങ്കേരി പൊലീസ് കസ്റ്റഡിയിൽ നിരാഹാര സമരം നടത്തി. ഈ കേസിൽ പിൽക്കാലത്ത് കോടതി വൽസൻ തില്ലങ്കേരിയെ കുറ്റവിമുക്തനാക്കി.

സിപിഎം നടത്തിയ തിടമ്പുനൃത്തമടക്കമുള്ള നീക്കങ്ങൾക്കെതിരെ ഹൈന്ദവസംഘടനകളെ ഏകോപിപ്പിച്ച് സമരം ചെയ്യിച്ചത് തില്ലങ്കേരിയാണ്. കണ്ണൂരിൽ സിപിഎമ്മിനെ പിന്തുടരുന്ന വെല്ലുവിളി സംസ്ഥാനത്താകെ പടർത്തുക എന്നതാണ് സംഘപരിവാർ സംഘടനകൾ വൽസനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൊലക്കേസ് പ്രതിയായും വർഗീയനേതാവായും എതിരാളികൾ പ്രചരിപ്പിക്കുമ്പോൾ വൽസൻ തില്ലങ്കേരി പല സാമൂഹികസേവന ട്രസ്റ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

പോരാട്ടങ്ങൾ ഊതിത്തെളിച്ച നേതാവ്

കെ.ജി.മാരാരാണ് വൽസൻതില്ലങ്കേരിയുടെ പൂർവമാതൃക. എന്നാൽ കുമ്മനം രാജശേഖരനെപ്പോലെ ശാന്തവും സാത്വികവുമായ പ്രവർത്തനശൈലിയല്ല വൽസന്റേത്.

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു ഇടതുസർക്കാർ നീക്കം തുടങ്ങിയപ്പോൾ ചെറുത്തുതോൽപിക്കാൻ മുൻനിരയിലേക്ക് നിയോഗിക്കപ്പെട്ടത് വൽസനാണ്. സമരം അവസാനിക്കുന്നതുവരെ സന്നിധാനത്തുണ്ടായിരുന്നു. വിശ്വാസി കൂട്ടായ്മയിലെ പ്രവർത്തകർക്കൊപ്പം തറയിൽ കിടന്നുറങ്ങിയും കൈകൊട്ടി ഭജനപാടിയും വൽസൻ സജീവമായിരുന്നു. സമരക്കാരെ നിയന്ത്രിക്കാൻ പൊലീസ് പരാജയപ്പെട്ടപ്പോൾ വൽസന്റെ സഹായം തേടേണ്ടിവന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സമരത്തിന്റെ ആശയപ്രചാരണവുമായി കേരളത്തിലങ്ങോളമിങ്ങോളം മുഖ്യപ്രസംഗകനായും ഓടിനടന്നു.

ഒഴിയാതെ വിവാദങ്ങൾ

കണ്ണൂരിലെ സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ കെ.സുധാകരൻ നടത്തിയ ഉപവാസ സമരത്തിൽ വൽസൻ തില്ലങ്കേരിയുടെ സാന്നിധ്യം ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കെ. സുധാകരനുമേൽ ആർഎസ്എസ് ചായ്വ് സിപിഎം ആരോപിക്കുന്നതിനു പിന്നിൽ വൽസനുമായുള്ള അടുപ്പമാണ്. കണ്ണൂരിലെ രാഷ്ട്രീയ അതിക്രമ സംഭവങ്ങളിൽ സിപിഎം പലപ്പോഴും കുറ്റപ്പെടുത്തിയതും വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തെയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റിൽ ശുചിമുറി പണിയാൻ എംപി ഫണ്ട് ലഭ്യമാക്കുന്നതിന് സിപിഎം നേതാവ് ശ്രമിച്ചതും വിവാദമായിരുന്നു.

എന്താണു ലക്ഷ്യം ?

കേരളത്തിൽ പൊതുവായുള്ള സംഘടനാപ്രവർത്തനങ്ങളുടെ രീതിയിലാണ് സിപിഎമ്മും കോൺഗ്രസുമടക്കമുള്ള പാർട്ടികൾ സംഘപരിവാർ സംഘടനകളെ കാണുന്നത്. എന്നാൽ നിലവിൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ നിർവചനത്തിൽപ്പെടുന്ന രീതിയിലല്ല ഘടനാപരമായി ദേശീയതലത്തിൽ ആർഎസ്എസ് പ്രവർത്തിക്കുന്നത്.

സംഘപരിവാറിലെ വിവിധ സംഘടനകളുടെ ചുമതലകളിലേക്ക് ആർഎസ്എസ് ചില പ്രവർത്തകരെ ചുമതല ഏൽപിക്കുകയാണ് ചെയ്തുവരുന്നത്. വ്യക്തിപരമായ നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും വേണ്ടെന്നുവച്ച് സ്വയംസമർപ്പിച്ച് ജോലി ചെയ്യുന്ന ആർഎസ്എസ് പ്രവർത്തകന്റെ പ്രവർത്തനം സുതാര്യവും ബാഹ്യ ഇടപെടലുകളിൽനിന്ന് മുക്തവുമായിരിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ വൽസൻ തില്ലങ്കേരി ഏറ്റെടുത്തു മുന്നോട്ടുവരുന്ന ദൗത്യത്തെ വളെര സൂക്ഷ്മതയോടെയാണ് കേരളത്തിലെ മറ്റു രാഷ്ട്രീയപാർട്ടികൾ ഉറ്റുനോക്കുന്നത്. ബിജെപി നേതൃനിരയിലേക്ക് വൽസൻ തില്ലങ്കരി കടന്നു വരുന്നതും കാത്തിരിക്കുന്നവരാണ് അണികൾ. ഇടയ്ക്ക് സംസഥാന നേതൃത്വത്തിലേക്ക് പരിഗണിക്കുന്നെന്ന സൂചനകൾ അണികൾ വളരെ ആവേശത്തോടെയാണ് കണ്ടത്. എന്നാൽ, അത്തരം നീക്കങ്ങൾ ധൃതിയിൽ വേണ്ടെന്നാണ് ആർഎസ് എസ് നിലപാട്. ഹിന്ദു ഐക്യവേദിയിലെ പുതിയ ചുമതല സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായാണ് നിരീക്ഷകർ കാണുന്നത്