തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട സജീവ ചർച്ചകൾക്ക് വഴിവെച്ച വാരിയം കുന്നൻ ചിത്രം ഉപേക്ഷിച്ചതായി അണിയറ പ്രവർത്തകർ. സംവിധായകൻ ആഷിഖ് അബുവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിഥ്വിരാജും ചിത്രത്തിൽ നിന്നും പിന്മാറിയതോടെയാണ് ഇനി ചിത്രം ഉണ്ടാവില്ലെന്ന കാര്യത്തിൽ സ്ഥിരീകരണമായത്. നടൻ പ്രിഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതായി രാവിലെയോടെത്തന്നെ ഔദ്യോഗിക സ്ഥീരീകരണമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞാണ് സംവിധായകൻ ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചത്. ഇതോടെ ചിത്രം ഇനി ഉണ്ടാവില്ലെന്ന് ഉറപ്പായി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ 2020 ജൂണിൽ പ്രഖ്യാപിച്ചത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ വർഷം ഒന്നു പിന്നിട്ടിട്ടും സിനിമയുടെ പുതിയ അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇതോടെ ചിത്രം ഉപേക്ഷിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം.

ചിത്രം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവാദങ്ങളും ഉടലെടുത്തിരുന്നു.വാരിയം കുന്നനെ വെള്ളപൂശുകയാണ് ചിത്രമെന്നാരോപിച്ച് ഹൈന്ദവസംഘടനകൾ രംഗത്ത് വന്നിരുന്നു.ഇതോടെ മലബാർ കലാപവും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും വീണ്ടും ചർച്ചകളിൽ നിറഞ്ഞു.ഹർഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തന്റെ ചില മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകലുടെ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റിൽ നിന്നും പിന്മാറിയിരുന്നു.

ഇതിനുപുറമെ സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അഭുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളിൽ ഒരാൾ പിന്മാറിയിട്ടും മുന്നോട്ടുപോകാൻ സംവിധായകനും അണിയറ പ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴുള്ള പിന്മാറ്റത്തിന് കാരണം നിർമ്മാതാവുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്.കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തമുണ്ടായിരുന്നു.

അതേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നൻ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നൻ, അലി അക്‌ബറിന്റെ '1921 പുഴ മുതൽ പുഴ വരെ' എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകൾ. ഇതിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്‌ബർ ചിത്രം മാത്രമാണ്. മമധർമ്മ എന്ന പേരിൽ രൂപീകരിച്ച പ്രൊഡക്ഷൻ ഹൗസിലൂടെ ക്രൗഡ് ഫണ്ടിങ് വഴിയാണ് അലി അക്‌ബർ ചിത്രമൊരുക്കുന്നത്.