കൊച്ചി: അമൃത ആശുപത്രിയിൽ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കണ്ണൂർ സ്വദേശിനി വർഷ ഫേസ്‌ബുക്ക് ലൈവിട്ടതും സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയായിരുന്നു. ജൂലൈയിലായിരുന്നു സംഭവം. അമ്മയ്ക്ക് ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിലേക്ക് വർഷ ആദ്യമായി എത്തിയത്. വർഷയ്ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്‌ബുക്ക് ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്.

എന്നാൽ, ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ് വർഷ വീണ്ടുമെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയവേയാണ് ക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വർഷ ആരോപിച്ചിരുന്നു. വർഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി അക്കൗണ്ടിൽ ലഭിച്ചത്. എന്നാൽ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞു ബാക്കി തുക ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് വർഷ പൊലീസിൽ പരാതി നൽകി. അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ച അധിക തുക മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഫിറോസ് കുന്നംപറമ്പിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

സംഭവസമയത്ത് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സിനിമാ സംവിധായകൻ മേജർ രവി കൗമുദി ടിവി അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഈ വിഷയം വീണ്ടും ലൈംലൈറ്റിൽ എത്തിച്ചത്. യുവതി പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങളെന്നാണ് മേജർ രവി പറയുന്നത്. 'ഞാൻ അന്ന് ഹോസ്പിറ്റലിൽ ഉണ്ട്. അമൃത ഹോസ്പിറ്റലിൽ ബ്‌ളഡ് ടെസ്റ്റിന് പോയിട്ട് ഞാൻ അന്നവിടെ അഡ്‌മിറ്റ് ആയി കിടക്കുകയാണ്. ആ സമയത്ത് ഈ വീഡിയോ എനിക്ക് ആരോ അയച്ചുതന്നു. അപ്പോൾ തന്നെ ആശുപത്രിയിലെ ജഗ്ഗു സ്വാമിക്ക് വീഡിയോ കൈമാറി. ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്വേഷിച്ചപ്പോൾ അറിഞ്ഞത്, അത്ര അർജെന്റ് ഒന്നും അല്ല ഓപ്പറേഷൻ എന്നായിരുന്നു. മൂന്നാം ദിവസം തന്റെ അമ്മ മരിച്ചുപോകുമെന്ന് ആ കുട്ടി പറഞ്ഞതുപോലെ ഒന്നുമായിരുന്നില്ല കാര്യങ്ങൾ.

ഞാൻ ആരെയും ന്യായീകരിക്കുന്നതല്ല; ഒന്നുമില്ലാതിരുന്ന സമയത്ത് കിട്ടിയ കാശുപയോഗിച്ച് ഓപ്പറേഷനും നടത്തി, വീടുവയ്ക്കാനുള്ള കാശും കിട്ടി. എന്നിട്ട് ബാക്കിയുള്ള കാശ് എന്തിനാണ് കൈയിൽ വച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഗ്രീഡ് എന്നുപറയുന്നത്. നക്കാനും തുപ്പാനും ഇല്ലാതിരുന്ന സമയത്ത് വലിയൊരു സദ്യ കിട്ടിക്കഴിഞ്ഞാൽ; അതുകഴിച്ചുകഴിഞ്ഞ് അപ്പുറത്ത് വിശന്നിരിക്കുന്നവന് കൊടുക്കാത്തപോലെയാണിത്. ആ കുട്ടി ഒന്നു മനസിലാക്കണം, ഈ കാശ് എപ്പോൾ വേണമെങ്കിലും തീർന്നുപോകാം. നിങ്ങൾ ആരെയെങ്കിലും സഹായിച്ചോ എന്ന് ചോദിച്ചു കഴിഞ്ഞാൽ കുറ്റബോധം ഉണ്ടാകും. ഇനിയൊരു തവണകൂടി റോഡിൽ വന്ന് കരയേണ്ടിവന്നാൽ ഒരു മനുഷ്യനും തിരിഞ്ഞുനോക്കാൻ കാണില്ല'- മേജർ രവി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

സംഭവം ഇങ്ങനെ..

തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വർഷയാണ് അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യർത്ഥിച്ചത്. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിലേക്ക് വർഷ ആദ്യമായി എത്തിയത്. വർഷയ്ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്‌ബുക്ക് ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകൾ വർഷ. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു.

വർഷയുടെ ആരോപണം..

ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ് വർഷ വീണ്ടുമെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയവേയാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വർഷ ആരോപിച്ചിരുന്നു.