ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരേ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ജനങ്ങൾ സ്വന്തം നിലയ്ക്ക് എല്ലാം ചെയ്യാനാണെങ്കിൽ പിന്നെ സർക്കാർ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കരിമ്പ് കർഷകരുടെ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരേയും ലിഖിംപുർ വിഷയത്തിലും ഉത്തർപ്രദേശ് സർക്കാരിനെതിരേ രംഗത്തുവന്ന വരുൺ ഗാന്ധി പ്രളയ ബാധിതർക്ക് വേണ്ടിയാണ് ഇത്തവണ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

തേരേ മേഖലയിലാകെ പ്രളയക്കെടുതിയിലാണെന്ന് വരുൺ ഗാന്ധി ചൂണ്ടിക്കാണിച്ചു. ജനങ്ങൾക്ക് സഹായം അത്യാവശ്യമാണ്. എന്നാൽ ഈ അവസ്ഥയിൽ പോലും സർക്കാർ സഹായം ലഭ്യമാക്കുന്നില്ല. ഈസമയത്ത് പോലും ജനങ്ങൾ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കിൽ പിന്നെ ഒരു സർക്കാരിന്റെ ആവശ്യമെന്താണെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

'തേരേയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. റേഷൻ ആളുകളുടെ കൈകളിൽ എത്തിക്കുന്നതുകൊണ്ട് ദുരന്തം അവസാനിക്കുന്നതുവരെ ഒരു കുടുംബവും പട്ടിണിയാകില്ല. ഒരു സാധാരണക്കാരന് സർക്കാരിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ, അവൻ ഒറ്റക്ക് പോരാടേണ്ടിവരുന്നത് വേദനാജനകമാണ്. ഓരോന്നിനും വ്യക്തികൾ മുന്നിട്ടിറങ്ങണമെങ്കിൽ പിന്നെ സർക്കാർ എന്തിനാണ്.' - പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അ്ദേഹം ട്വിറ്ററിൽ കുറിച്ചു.