കോട്ടയം: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ വി.ബി.ബിനു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിർദ്ദേശം മറികടന്ന് മത്സരിച്ച ബിനു ഔദ്യോഗിക സ്ഥാനാർത്ഥിയായ നിലവിലെ ജില്ലാ അസി.സെക്രട്ടറി വി.കെ.സന്തോഷ് കുമാറിനെ എട്ട് വോട്ടിന് പരാജയപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിയായത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം തട്ടകമായ കോട്ടയത്ത് കാനം പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. കെ.ഇ.ഇസ്മയിലിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നേതാവാണ് ബിനു. കേരള കോൺഗ്രസി (എം)നെ മുന്നണിയിൽ എടുത്തതിൽ അടക്കം എതിർ നിലപാടുള്ള ആളാണ് ബിനു.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരിൽ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാൻ വീണ്ടും ജില്ലാ കൗൺസിൽ യോഗം ചേർന്നു. ഇതിലും പരിഹാരമാവാഞ്ഞതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

29 വോട്ടാണ് ബിനു ലഭിച്ചത്. സന്തോഷ് കുമാറിന് 21 വോട്ടും ലഭിച്ചു. സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ജില്ലയിൽ തന്നെ വോട്ടെടുപ്പ് വേണ്ടിവന്നത് പാർട്ടിയിലെ വിഭാഗിയത തുറന്നുകാട്ടുന്നതായി.