തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിവാദത്തിൽ പ്രതിതരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയെക്കുറിച്ച് അഭിമുഖത്തിൽ സുധാകരൻ അങ്ങനെ പറഞ്ഞിട്ടില്ല. ഓഫ് ദെ റോക്കോഡായി പറഞ്ഞ കാര്യമാണെന്നും അഭിമുഖം സംബന്ധിച്ച് നേരത്തെ തന്നെ സുധാകരൻ മനോരമ എഡിറ്റർക്ക് പരാതി നൽകിയിരുന്നെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിവാദത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഈ ഒരു ലേഖനം വന്നപ്പോൾ മനോരമയുടെ എഡിറ്റർക്ക് സുധാകരൻ പരാതി അയച്ചിരുന്നതായും കെ സുധാകരൻ തന്നോട് വ്യക്തമാക്കിയതായി വിഡി സതീശൻ പറഞ്ഞു.

'ഇനി അഥവാ മുഖ്യമന്ത്രി അത് കണ്ടെങ്കിൽത്തന്നെ ഏത് ആഴ്ചപ്പതിപ്പിലാണോ അത് വന്നത് അതിൽ തന്നെ ഒരു കുറിപ്പ് കൊടുക്കുന്നതിന് പകരം 40 മിനുട്ടെടുത്ത് ഒരു ചരിത്രം മുഴുവൻ പറയുകയാണ്. ഞങ്ങളെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വന്നവരാണ്. കാമ്പസ് രാഷ്ട്രീയത്തിൽ വളരെ രസകരമായ കാര്യങ്ങളുണ്ടാവും അത് നമ്മളൊക്കെ ഇന്ന് സുഹൃത്തുക്കളോടൊപ്പമിരുന്ന് രസകരമായി ചർച്ച ചെയ്യും. ഞങ്ങളൊക്കെ അന്ന് കെഎസ്‌യുവിലായിരുന്നു. എസ്എഫ്ഐയിലുണ്ടായിരുന്ന ആളുകളൊക്കെ ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരും ഞങ്ങളും ഒരുമിച്ചിരുന്നാണ് ചർച്ച ചെയ്യാറ്'

കേരളത്തിൽ ഇങ്ങനെയൊരു മഹമാരി നിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വൈകുന്നേരം പത്രസമ്മേളനം കാണുന്നത് ലോക്ഡൗൺ ഇളവുകൾ, പ്രതിസന്ധികാലത്തെ സർക്കാർ സഹായം, കോവിഡ് രോഗവിവരങ്ങൾ തുടങ്ങിയവ അറിയാനാണ്. ആ പത്രസമ്മേളനം ഇങ്ങനെയൊരുകാര്യത്തിന് ദുരുപയോഗത്തിന് ഉപയോഗപ്പെടുത്തായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തെ ഞെട്ടിച്ച മരമുറിക്കേസ് നടക്കുകയാണ്. അതിനെല്ലാം മറച്ചു വെക്കാനാണ് കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു സംഭവത്തിന്റെ പേരിൽ വലിയ രീതിയിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ശ്രദ്ധമാറ്റാനുള്ള ശ്രമമാണിതെന്നും വിഡി സതീശൻ പറഞ്ഞു. മരംമുറിക്കേസ് വിവാദത്തിൽ കോൺഗ്രസ് അന്വേഷണം നടത്തിവരികയാണെന്നും വിഡി സതീശൻ പറഞ്ഞു.

പണ്ട് കോളേജിൽ പഠിക്കുമ്പോഴുള്ള ഉന്തും തള്ളും പത്രസമ്മേളനത്തിൽ പറയേണ്ടതില്ല. കോളേജിൽ സംഘർഷ സംഭവങ്ങൾ ഉണ്ടായിക്കാണും. ഇന്നത്തെ കാലത്ത് അത്തരം ചർച്ചകളിലേക്ക് മാധ്യമങ്ങളും പോവേണ്ടതില്ലെന്നും ഈ ചർച്ച ഇന്നത്തോടെ അവസാനിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.