തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 80: 20 അനുപാതം നിലനിർത്തണമെന്ന് വി ഡി സതീശൻ പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിലാണ് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം താൻ പറഞ്ഞിട്ടില്ലെന്നും വിഡീ സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും ഒരേ അഭിപ്രായമാണ് പറഞ്ഞത്. വസ്തുതകൾ ഇതായിരിക്കേ ദിവസങ്ങൾക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മനഃപൂർവ്വമാണ്. ക്രൈസ്തവ മുസ്ലിം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി സമുദായ മൈത്രി തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ നടത്തുന്ന ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വിഡി സതീശന്റെ വിശദീകരണത്തിന്റെ പൂർണരൂപം;

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.

ഞങ്ങളുടെ നിർദ്ദേശങ്ങൾ:

1.സച്ചാർ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിർദ്ദേശപ്രകാരം നിലവിൽ മൂന്ന് ന്യൂനപക്ഷ സമുദായങ്ങൾക്ക് ( മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ ) നൽകി വരുന്ന സ്‌കോളർഷിപ്പുകൾ തുടരുക.

ന്യൂനപക്ഷ വെൽഫയർ സ്‌കീമുണ്ടാക്കി 1992 ലെ മൈനോറിറ്റീസ് ആക്ട് പ്രകാരം നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പുകൾ വിതരണം നടത്തുക.
ഈ അഭിപ്രായം എല്ലാ സമുദായ നേതാക്കൾക്കും സ്വീകാര്യമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇത് സംബന്ധിച്ച് സർവ്വകക്ഷി യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദമാക്കിയിട്ടുള്ളതാണ്. ഒരഭിപ്രായ വ്യത്യാസവും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.

വസ്തുതകൾ ഇതായിരിക്കേ ദിവസങ്ങൾക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മനഃപൂർവ്വമാണ്. ക്രൈസ്തവ മുസ്ലിം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി സമുദായ മൈത്രി തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ നടത്തുന്ന ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല.