തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകൾക്ക് ക്ഷാമമെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് അവർ പത്തനംതിട്ടയിൽ പ്രതികരിച്ചു.

മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് പുതിയ പർച്ചേസ് നടത്താൻ ഉദ്യോഗസ്ഥർ മടികാണിക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ മന്ത്രി ഈ ആരോപണം തള്ളിക്കളഞ്ഞു. ആവശ്യമായ പർച്ചേസ് ഇപ്പോൾ നടക്കുന്നുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.കോവിഡ് വ്യാപനത്തിന്റെ മറവിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയ പർച്ചേസുകൾ സംബന്ധിച്ച ക്രമക്കേടുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. പിപിഇ കിറ്റ്, മാസ്‌ക് തുടങ്ങി നിരവധി അവശ്യ വസ്തുക്കൾ വാങ്ങാൻ മഹാമാരിയുടെ മറവിൽ ഉദ്യോഗസ്ഥരടക്കം നടത്തിയ വലിയ ക്രമക്കേടാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് നിലവിൽ ആവശ്യമായ പർച്ചേസ് നടക്കുന്നില്ലെന്നും സംസ്ഥാനത്ത് കോവിഡ് മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.അതേസമയം തിരുവനന്തപുരത്തെ സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ വ്യക്തമായ മറുപടി ആരോഗ്യമന്ത്രി പറഞ്ഞില്ല.

എല്ലാ സർക്കാർ, അർദ്ധ സർക്കാർ രാഷ്ട്രീയ സമ്മേളനങ്ങളിലും കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ക്വാറന്റീൻ അടക്കമുള്ള കാര്യങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.