കാസർകോട്: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ തലകറങ്ങി വീണു. മന്ത്രിക്കൊപ്പം ബുധനാഴ്ച കാസർകോട്ടെത്തിയ ഭർത്താവ് ജോർജ് ജോസഫിന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മന്ത്രിയും ഗവ. ഡോക്ടറായ ഡോ. കുഞ്ഞിരാമനും മറ്റും ചേർന്ന് കാസർകോട് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോ. എസ് സുരേഷിന്റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി.

മന്ത്രി വീണാ ജോർജും ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പുവും അനുഗമിച്ചു. കിംസ് ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റർ കൃഷ്ണനാണ് ആവശ്യമായ സജ്ജീകരണം ഒരുക്കിയത്. മന്ത്രിക്കൊപ്പം സ്വകാര്യ ആവശ്യത്തിനായാണ് ജോർജ് ജോസഫ് കാസർകോട്ടെത്തിയത്.

മന്ത്രിയായ ശേഷം ആദ്യമായി കാസർകോട്ട് എത്തിയതായിരുന്നു വീണാ ജോർജ്. ബദിയടുക്കയിലെ മെഡിക്കൽ കോളജ് ആശുപത്രിയും തെക്കിലിലെ കോവിഡ് ആശുപത്രിയും രാവിലെ മന്ത്രി സന്ദർശിച്ചിരുന്നു.