ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.

രേഖകളുടെ കാലാവധി നീട്ടുന്നതായി അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്കു കേന്ദ്ര റോഡ് ഗതാഗത വകുപ്പ് കത്തയച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും കാലാവധി നീട്ടിയിട്ടുണ്ട്. രേഖകളുടെ കാലാവധി നേരത്തെ നാലു തവണ കേന്ദ്ര സർക്കാർ നീട്ടിനൽകിയിരുന്നു.

ഫെ്ബ്രുവരി ഒന്നിന് കാലാവധി അവസാനിക്കുന്ന രേഖകൾ ജൂൺ 30 വരെ കാലാവധി ഉള്ളവയായി കണക്കാക്കണമെന്ന് അറിയിപ്പിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ഏജൻസികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അറിയിപ്പിൽ എടുത്തു പറയുന്നുണ്ട്. രേഖകളുടെ കാലാവധിയുടെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു.