ആലപ്പുഴ: വേമ്പനാട് കായലിന്റെ കാവലാളാണ് കോട്ടയം കുമരകം സ്വദേശി രാജപ്പൻ. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. ഈ രാജപ്പന്റെ ജീവിതമാണ് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയത്. ഇതോടെ ഈ മനുഷ്യന്റെ കഥ ദേശീയ ശ്രദ്ധയിൽ എത്തുകയാണ്.

73-ാമത് മൻ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പൻ. ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ല. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ സമൂഹത്തിന് വേണ്ടി എല്ലാ പരാധിനീതകളും മറന്ന് നന്മ ചെയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ രാജപ്പൻ ചേട്ടൻ ജീവിതവും ചർച്ചയാകുകയാണ്.

കുപ്പി വിറ്റാൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് രാജപ്പേട്ടന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വള്ളവുമായി കായലിൽ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വർഷമായി രാജപ്പൻ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയിൽ രാജപ്പൻ സന്തുഷ്ടനാണ്.

വീട്ടിൽ നിന്നു രാവിലെ ഒൻപതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോൾ നേരം ഇരുട്ടും. ചിലപ്പോൾ പിറ്റേന്നാകും മടങ്ങിയെത്തുക. കൈകൾ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാൻ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്‌നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലിൽ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിൽ സ്വന്തമായി വള്ളം കിട്ടി. അങ്ങനെ പുതിയ രക്ഷാ ദൗത്യത്തിന്റെ നായകനായി.

കുമരകം മഞ്ചാടിക്കരിയിലെ വീട്ടുമുറ്റത്തു നിന്നു തൊട്ടടുത്തുള്ള കൈത്തോടിന്റെ ഓരം വരെ രാജപ്പൻ നിരങ്ങി എത്തും. കടവിൽ അടുക്കിവച്ച മണൽച്ചാക്കുകളിൽ കൈ കുത്തി കൊച്ചുവള്ളത്തിലേക്കു കയറും. പോളിയോ ബാധിച്ചു തളർന്ന ഇരുകാലുകളും വള്ളത്തിലേക്ക് എടുത്തുവയ്ക്കും. പിന്നെ വേമ്പനാട്ടു കായൽ ഓളത്തിലേക്ക് തുഴയും. ജീവിത പരിമിതികൾക്കിടയിലും ഈ യാത്ര ചെയ്യുന്നത് ഒരു സന്ദേശം പകർന്നു നൽകാനാണ്. കായലും ഇടത്തോടുകളും മലിനമാക്കരുതെന്ന സന്ദേശം. കായലിലും ഇടത്തോടുകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതിനു ശേഷമാണു രാജപ്പന്റെ മടക്കം. ഇവ ആക്രിവിലയ്ക്കു വിൽക്കും.

ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ഈ എഴുപതി രണ്ടുകാരൻ പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ അത്രയേറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജപ്പൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഈ മനുഷ്യന്റെ അസാധാരണ ത്യാഗത്തിന്റെ കഥ മുഖ്യധാരാ മാധ്യമങ്ങളിൽ എത്തി. ഇതോടെ പ്രധാനമന്ത്രിയും ഇത് അറിഞ്ഞു. ഓളപ്പരപ്പുകൾക്ക് മുകളിൽ പൊങ്ങി കിടക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികളാണ് രാജപ്പൻ ചേട്ടന്റെ ഏക ഉപജീവനമാർഗം. കുമരകം കൈപ്പുഴമുട്ട് സ്വദേശിയായ ഇദ്ദേഹത്തിന് ജന്മനാ കാലുകൾക്ക് ചലനശേഷിയില്ല. എങ്കിലും തന്റെ പരിമിതികളെ മറന്നാണ് കായലിലെ അധ്വാനം.

കായലിന് കരുത്തുമാകും. അതിലൂടെ ഈ പണി രാജപ്പന് സ്വന്തം കാലിൽ നിൽക്കാനും കഴിയുന്നു. നേരം പുലരുമ്പോൾ തന്നെ രാജപ്പൻ തോണിയുമായി കായലിലെത്തും.സന്ധ്യയാകുമ്പോൾ വള്ളം നിറച്ച് കുപ്പികളുമായി തിരികെ കരയിലേക്ക്. ചില ദിവസങ്ങളിൽ ഏറെ ദൂരം സഞ്ചരിക്കും. വള്ളം നിറയെ പെറുക്കി കൂട്ടുന്ന ഈ പ്ലാസ്റ്റിക് കുപ്പികൾ പലപ്പോഴും ഒരു കിലോ പോലും തികയാറില്ല. ഇനി ഒരു കിലോ തികഞ്ഞാൽ തന്നെ ഇദ്ദേഹത്തിന് കിട്ടുക വെറും 12 രൂപ മാത്രം. അതു മതി ഈ മനുഷ്യന് ആ ദിവസം സന്തോഷിക്കാൻ.

ചിലപ്പോൾ രാത്രി കഴിഞ്ഞും പണിയെടുക്കും. അന്ന് വീട്ടിലേക്ക് പോകാൻ പറ്റില്ല. അന്ന് ഏതെങ്കിലും പാലത്തിനടിയിൽ വള്ളം കെട്ടി വള്ളത്തിൽ തന്നെ കിടന്നുറങ്ങും. കഴിഞ്ഞ ആറു വർഷമായി വേമ്പനാട്ട് കായലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പിന്നാലെ രാജപ്പനുമുണ്ട്. ആദ്യമൊക്കെ വാടകയ്‌ക്കെടുത്ത വള്ളത്തിലായിരുന്നു ഇദ്ദേഹം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്നത്.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സ്വന്തമായി ഒരു വള്ളം കിട്ടി. ഇതോടെ ഉത്തരവാദിത്തം കൂടി. പിന്നെ കൂടുതൽ കരുതലുമായി കായൽ പരപ്പിലെ പ്ലാസ്റ്റിക് രാജപ്പൻ നീക്കി.

കൈപ്പുഴയാറിന് തീരത്തെ കൊച്ചുവീട്ടിൽ പെറുക്കി കൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ രാജപ്പൻ ചേട്ടൻ ചാക്കിൽ കെട്ടി സൂക്ഷിക്കും. ആഴ്ചയിലോ ചിലപ്പോൾ മാസങ്ങളോ എടുത്തായിരിക്കും ഇത് വിൽക്കുക. ഇങ്ങനെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിഞ്ഞ പ്രളയത്തിന് മുഴുവനായും ഒഴുകി പോയി. ഇത് വേദനയുമായി വിലാസിനിയമ്മ എന്ന സഹോദരിയും കുടുംബവുമാണ് രാജപ്പന് ഭക്ഷണവും മറ്റും നൽകുന്നത്. മഞ്ചാടിക്കരിയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞ വർഷം വരെ ഒറ്റയ്ക്കായിരുന്നു താമസം.

അടുത്ത വീട്ടിലുള്ളവരാണു ഭക്ഷണവും മറ്റും നൽകിയിരുന്നത്. എന്നാൽ 2019ലെ വെള്ളപ്പൊക്കത്തിൽ വീടു തകർന്നതോടെ സഹോദരി വിലാസിനിയുടെ വീട്ടിലേക്കു മാറി. അപ്പോഴും കായലിനോടുള്ള കരുതൽ ഈ 72-കാരൻ മറന്നില്ല.