തിരുവനന്തപുരം: പ്രവേശന പ്രക്രിയയുടെ ആദ്യഘട്ടത്തിൽത്തന്നെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്ഥിരപ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വർധന. മുഴുവൻ വൊക്കേഷണൽ ഹയർസെക്കഡറി സ്‌കൂളിലും തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്‌ക്യുഎഫ്) കോഴ്സുകൾ ആരംഭിച്ചതാണ് മികച്ച സ്‌കോർ നേടുന്നവരെപ്പോലും ഇവിടേക്ക് ആകർഷിക്കുന്നത്.

എൻഎസ്‌ക്യുഎഫ് സർട്ടിഫിക്കറ്റ് നേടുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം തൊഴിൽ സാധ്യതയുണ്ടെന്നതും മാറ്റത്തിന് കാരണമായി. ആകെയുള്ള 389 സ്‌കൂളിലും സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം എൻഎസ്‌ക്യുഎഫ് നടപ്പാക്കി. അന്ന് ഒന്നാം അലോട്ട്മെന്റിൽ 9000 പേർ സ്ഥിരപ്രവേശനം നേടി. ഇത്തവണ തുടക്കത്തിൽത്തന്നെ 10,000 പിന്നിട്ടു.

തിങ്കളാഴ്ച മൂന്നാം അലോട്ട്മെന്റുകൂടി പ്രസിദ്ധീകരിച്ചതോടെ ആകെയുള്ള 33,000 സീറ്റിൽ 27,331 ഉം നിറഞ്ഞു. ബാക്കിയുള്ള അയ്യായിരത്തിൽ 3000 മാനേജ്മെന്റ് സീറ്റാണ്. മാനേജ്മെന്റ് പ്രവേശനം പൂർത്തിയായപ്പോഴും മുൻവർഷം 2000 സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. ഇത്തവണ സ്ഥിതി മാറുമെന്നാണ് വിലയിരുത്തൽ.