കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മൂന്ന് സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1,95,380 രൂപ പിടികൂടി. രണ്ട് ആധാരം എഴുത്തുകാരുടെ കയ്യിൽനിന്നും ഒരു ജീവനക്കാരന്റെ കയ്യിൽനിന്നാണു പണം പിടികൂടിയത്.

കക്കോടിയിൽ സബ് രജിസ്റ്റ്രാർ ഓഫിസ് പരിസരത്തുനിന്നാണ് ആധാരം എഴുത്തുകാരൻ കാരപ്പറമ്പ് സ്വദേശി സുരേഷിന്റെ കയ്യിൽനിന്ന് 1,84,200 രൂപ കണ്ടെടുത്തത്. ചാത്തമംഗലത്ത് സബ് രജിസ്റ്റ്രാർ ഓഫിസിലുണ്ടായിരുന്ന ആധാരം എഴുത്തുകാരന്റെ കയ്യിൽ നിന്നാണ് 3770 രൂപ പിടികൂടിയത്.

മുക്കത്ത് സബ് രജിസ്റ്റ്രാറുടെ ചുമതല വഹിക്കുന്ന ഹിദയിൽ നിന്നാണ് 7,410 രൂപ ലഭിച്ചത്. ഇവരുടെ കൈവശമുള്ള പണമാണെന്നു പറഞ്ഞെങ്കിലും അതു ഓഫിസിലെ സെൽഫ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല.

റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തിയ 'ഓപ്പറേഷൻ സത്യഉജാല'യുടെ ഭാഗമായിരുന്നു പരിശോധന.

ഓഫിസുകളിൽ ജോലിക്കെത്തുമ്പോൾ ജീവനക്കാരുടെ കയ്യിലുള്ള പണം സ്വയം രേഖപ്പെടുത്താനുള്ള സെൽഫ് ഡിക്ലറേഷൻ രജിസ്റ്റർ ഒരിടത്തും ഉണ്ടായിരുന്നില്ല.

വിജിലൻസ് യൂണിറ്റ് ഓഫിസിലെ ഇൻസ്‌പെക്ടർമാരായ പി.എം.മനോജ്, ജെ.ഇ.ജയൻ, വിജിലൻസ് റേഞ്ച് ഓഫിസിലെ ഇൻസ്‌പെക്ടർ സി.ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച പരിശോധന രണ്ടു മണിക്കൂറിലേറെ നീണ്ടു.