ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിജയ് വോട്ടു ചെയ്യാൻ സൈക്കിളിൽ എത്തിയത് കേന്ദ്രത്തിന്റെ ഇന്ധന വില വർധനവിന് എതിരെയുള്ള പ്രതിഷേധമെന്ന പ്രചാരണം നിഷേധിച്ച് താരത്തിന്റെ വക്താവ്. വിജയുടെ സൈക്കിൾ യാത്രയ്ക്ക് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ വക്താവ് രംഗത്തെത്തിയത്. വീടിന് പിന്നിലായി ബൂത്തുള്ളതിനാലാണ് സൈക്കിളിൽ പോയത് എന്നാണ് വിശദീകരണം. ഓഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. അതുകൊണ്ട് മാത്രമാണ് വിജയ് വോട്ടു ചെയ്യാൻ സൈക്കിളിൽ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്. അദ്ദേഹത്തിന്റെ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈക്കിളിൽ വന്നത്. അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങൾ ദയവു ചെയ്ത് മനസിലാക്കണം- വക്താവ് പറയുന്നു.

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് രാവിലെ വോട്ടു ചെയ്യാൻ താരം സൈക്കിളിന് എത്തിയത്. പച്ച ഷർട്ടും കറുത്ത മാസ്‌കും അണിഞ്ഞ് സൈക്കിളിൽ മാസ് എൻട്രി നടത്തിയത്.

താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധമാണെന്ന പ്രചാരണം ഉണ്ടായത്.