ബംഗളൂരു: കർണാടക വിജയപുരയിലെ ദുരഭിമാനകൊലയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. കൂടുതൽപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ അച്ഛൻ ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരൻ ദാവൽപട്ടേൽ ബന്ധുക്കളായ അല്ലാപട്ടേൽ, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആകെ അഞ്ച് പേർ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളിൽ പലരും ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

അതേസമയം, ക്രൂരമായ കൊലപാതകമായിട്ടും പൊലീസ് പ്രതികൾക്കായി ഒത്തുകളിക്കുകയാണെന്ന് ദളിത് സംഘടനകളാരോപിച്ചു. അന്വേഷണം കാര്യക്ഷമമാകണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് യുണൈറ്റൈഡ് ദളിത് ഫോറം നിവേദനം നൽകി. പണക്കാരനായതുകൊണ്ടാണ് കൊലപാതകത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയുടെ അച്ഛനെ കേസിൽ അഞ്ചാം പ്രതിയാക്കിയതെന്ന് സംഘടന ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് വിജയപുര ജില്ലയിലെ സാലദഹള്ളിയിൽ പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം പെൺകുട്ടിയെയും ബന്ധുക്കൾ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചു കൊന്നത്.