തിരുവനന്തപുരം: കേരള മോഡലിനെ തകർക്കുക എന്ന ഗൂഢാലോചനയാണിപ്പോൾ നടക്കുന്നതെന്നും ഇതിനെയെല്ലാം കേരളത്തിലെ യുഡിഎഫ് പിന്തുണക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.രണ്ട് യുഡിഎഫ് എംഎൽഎമാർ ജയിലിലാണ്. രണ്ട് പേരും ലീഗുകാർ. വെറുതെ സംഭവിച്ചതല്ല. കാര്യങ്ങൾ തെളിയിക്കപ്പെട്ടതിന്റെ ഭാഗമായാണിത്. പ്രതിപക്ഷ നേതാവുൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരായി വിജിലൻസ് അന്വേഷണത്തിലേക്ക് കാര്യം നീങ്ങുകയാണ്.

കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാൾ 40 ശതമാനം അധികമാണ് കേരളത്തിൽ നെൽകൃഷിക്കാരന് കൊടുക്കുന്ന സബ്സിഡിയെന്നും വിജയരാഘവൻ പറഞ്ഞു. പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാകും എന്ന ആത്മശ്വാസമാണ് അഞ്ച് വർഷത്തെ ഇടത് ഭരണത്തിന്റെ പ്രധാന കൈമുതൽ. പ്രയാസകരമായ കാലത്തെ അതിജീവിച്ചും സർക്കാർ പൊതുമികവ് നേടി. എന്നാൽ കേന്ദ്രത്തിന് ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാൽ കേന്ദ്രാധികാരം ഉപയോഗിച്ച് തകർക്കാനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ കാണാത്ത സ്ഥിതിയാണിപ്പോഴുള്ളത്. സ്വയം വരുത്തിവച്ച വിനകൾ ഇവരെ വേട്ടയാടുകയാണ്. വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യുഡിഎഫിന് സംഭവിക്കുക. ഇടതുപക്ഷം സംസ്ഥാനത്ത് നല്ല മുന്നേറ്റമുണ്ടാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സംസ്ഥാനത്തിന്റെ പൊതുപുരോഗതിയാണ് ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കരുത്താണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസൂമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയതാണ്. തെറ്റായ കാര്യങ്ങൾ സ്വീകരിച്ച വ്യക്തിക്കെതിരെ നിയമമനുശാസിക്കുന്ന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിക്കും സർക്കാരിനും സത്യം പുറത്ത് വരണമെന്നാണ് താൽപര്യം.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ആ രീതിയിലാണ് മുഖ്യമന്ത്രി വിഷയത്തെ എപ്പോഴും കണ്ടിട്ടുള്ളത്. ഏറ്റവും അച്ചടക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാവാണ് കേരളത്തിലെ മുഖ്യമന്ത്രി. അന്വേഷണ ഏജൻസികൾ പൊതുവേ കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയതാണ് അന്വേഷണത്തിൽ നാം കണ്ടത്.

തെരഞ്ഞെടുക്കപ്പെട്ട ചില വാർത്താ ശകലങ്ങൾ ലീക്കാക്കി മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള താൽപര്യം എന്നല്ലാതെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് സത്യം നമുക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിൽ നീങ്ങാൻ അവർക്ക് സാധിച്ചിട്ടില്ല. നിയമം നിയമ വഴിക്കാണെങ്കിൽ വിമർശിക്കേണ്ടതില്ല. രാഷ്ട്രീയ ദുർവിനിയോഗമാണെങ്കിൽ വിമർശിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി