ചെന്നൈ: വിജയ് നായകനാവുന്ന ബീസ്റ്റിന്റെ മൂന്നാം ഷെഡ്യൂൾ പുനരാരംഭിച്ചു. ചെന്നൈയിൽ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. നടി പൂജ ഹെഗ്ഡെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.ഈ വർഷം മാർച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലിൽ വിജയ്യും നെൽസണും ചിത്രീകരണത്തിനായി ജോർജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇൻട്രോ സീനും, ചില ആക്ഷൻ രംഗങ്ങളുമാണ് ജോർജിയയിൽ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ്.

20 ദിവസമായിരുന്നു ജോർജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവർത്തകരും നാട്ടിലേക്ക് മടങ്ങി. എന്നാൽ
കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാൽ അണിയറ പ്രവർത്തകർ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതിൽ ഉറപ്പില്ല.

വിജയ്ക്ക് പുറമെ ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വർഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്.വിജയ് നായകനാവുന്ന ബീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷോട്ട് ഗൺ പിടിച്ച് നിൽക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റിൽ വിജയ് പൊലീസാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സൺ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരൻ, സുറ, സർക്കാർ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സൺ പിക്‌ച്ചേഴ്‌സ് നിർമ്മിച്ച വിജയ് ചിത്രങ്ങൾ.