കൊല്ലം: കൊല്ലം പരവൂരിലെ വിജിതയുടെ മരണത്തിൽ സുപ്രധാന ഇടപെടലുമായി വനിതാ കമ്മീഷൻ. വിജിത ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്.

അച്ഛൻ നിരന്തരം തന്റെ അമ്മയെ മർദ്ദിക്കാറുണ്ടെന്ന് വിജിതയുടെ മകൻ അർജുനും വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയെ ഉപദ്രവിച്ചത് തടയാൻ ശ്രമിച്ച തന്നെയും അച്ഛൻ മർദ്ദിച്ചിട്ടുണ്ടെന്നും മകൻ തുറന്നുപറഞ്ഞു. ഭർത്താവ് രതീഷ് വിജിതയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ആരോപിച്ച് വിജിതയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

പരവൂരിലെ ചിറക്കത്താഴത്ത് വെള്ളിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിജിതയെ ഭർത്താവ് രതീഷ് തന്നെയാണ് പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് വിജിതയെ രതീഷ് മർദ്ദിച്ചിരുന്നുവെന്നാണ് വിജിതയുടെ കുടുംബത്തിന്റെ ആരോപണം. സ്ത്രീധനത്തിന്റെ പേരിലും ദമ്പതികൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നും പ്രശാനപരിഹാരത്തിനായി 20 ലക്ഷം രൂപ കൂടി വസ്തുവാങ്ങാൻ നൽകിയിരുന്നെന്നും വിജിതയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

കൊല്ലം ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ തനിക്ക് അതിയായ വേദനയും നിരാശയുമുണ്ടെന്നും വനിതാ കമ്മീഷനംഗം ഷാഹിദാ കമാൽ പറഞ്ഞു. ഇന്ന് വെകീട്ടാണ് വീട്ടുവളപ്പിൽ വിജിതയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്.