ലഖ്‌നൗ: കസ്റ്റഡി മർദ്ദനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. ഉത്തർപ്രദേശിലെ ബെലിയ ജില്ലയിലാണ് സംഭവം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കും പരിക്കേറ്റു. പന്ന രാജ്ഭർ എന്ന യുവാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിനെ തുടർന്നാണ് സംഭവം.

കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ ബുധനാഴ്ച റസ്രയിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അവിടെവച്ച് രാജ്ഭറിനെ ക്രൂരമായി മർദ്ദിച്ചുവെച്ചും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും രാജ്ഭറിന്റെ കുടുംബം നൽകിയ പരാതിയിയിൽ ആരോപിച്ചു. ഇതിനേത്തുടർന്ന് ഗ്രാമവാസികൾ റോഡിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പൊലീസ് പറഞ്ഞിട്ടും പിരിഞ്ഞുപോകാൻ വിസമ്മതിച്ച ഗ്രാമീണർ അവർക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് സ്റ്റേഷന് തീകൊളുത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. തുടർന്ന് നൂറോളം വരുന്ന പ്രതിഷേധക്കാർക്ക് നേരേ പൊലീസ് ലാത്തി വീശി.