കണ്ണൂർ: ദൃശ്യമാധ്യമ പ്രവർത്തക വിനീത വേണുവിന്റെ ഭർത്താവായ സിവിൽ പൊലിസ് ഓഫിസർക്കെതിരെയുള്ള സദാചാര ഗുണ്ടാ അക്രമണത്തിലും അവരുടെ ഫെയ്‌സ് ബുക്ക് കുറിപ്പിനും വിശദികരണവുമായി സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി രംഗത്തെത്തി. സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

ഒരു പൊലീസുകാരൻ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴി കുറെയാളുകൾ അയാളെ പിടികൂടി കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന മട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റ് വസ്തുതാപരമല്ല.. സംഭവത്തെക്കുറിച്ച് ദേശാഭിമാനിയിലും മംഗളം അടക്കുള്ള പത്രത്തിലും വാർത്ത വന്നിരുന്നു.. ദേശാഭിമാനി വാർത്ത സിപിഐ എം നടത്തുന്ന വേട്ടയാടലിന്റെ ഭാഗമാണെന്നാണ് ആ സഹോദരിയുടെ വികാരപരമായ നിലപാട്..

നിലപാട് സാധൂകരിക്കാൻ ലേഖകനെയും കുടുംബത്തെയും അടക്കം ഉൾച്ചേർത്താണ് അവർ നിലപാട് അറിയിച്ചത്... വാർത്തയിൽ പറയുന്ന കാര്യങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നവർക്കും ന്നട്ടുകാർക്കും കൃത്യമായി അറിയാം.. പിറന്നാളാഘോഷത്തിനും ആ കുടുംബത്തിലെ മാതാപിതാക്കളെ കണ്ട് ക്ഷേമം അന്വേഷിക്കാനും പോയി എന്നതാണ് നിർദ്ദോഷമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത്... ഈ വീട് പായത്തെ ചീങ്ങാക്കുണ്ടത്തിലാണ്.. ബൈക്ക് നിർത്തി ഫോൺ ചെയ്ത് നടന്നുവെന്ന് പറയുന്ന സ്ഥലം രണ്ട് കിലൊ മീറ്റർ ഇപ്പുറത്ത് പാലയാടൻ മുക്കിലാണ്... ഇത് ചീങ്ങാക്കുണ്ടത്തേക്കുള്ള വഴിയല്ല...

പിറന്നാൾ ദിനം, വയോധികർ, ക്ഷേമാന്വേഷണം എന്നീ കാര്യങ്ങൾ ഇതോടെ പൊളിഞ്ഞില്ലെ? പൊലീസുകാരൻ വീട്ടിലേക്ക് പോകും വഴി ചീങ്ങാക്കുണ്ടത്തെ വയോധികരെ കാണാൻ ചെന്നുവെന്ന് പറയുന്നതും വിശ്വസനീയമല്ല എന്നതാണ് വാർത്തക്ക് നിദാനം... ഇതര പത്രങ്ങളിൽ കൂടി വന്ന വാർത്ത എങ്ങിനെയാണ് ദേശാഭിമാനിയുടെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിലുള്ള സംഘടിത വേട്ടയാടലും ഭീഷണിയുമാവുന്നത്? സംഭവത്തെ വ്യക്തിഗതമായി കണ്ട് ഞങ്ങളെ കൊല്ലാൻ വരുന്നേ എന്ന മുൻകൂർ ആക്ഷേപവും കാര്യങ്ങളെ വക്രീകരിക്കാനുള്ള പുറപ്പാടും സംഭവസ്ഥലത്തെ നാട്ടുകാർക്കെങ്കിലും കൃത്യമായി മനസിലാക്കാമല്ലൊ?

തലശ്ശേരി- വളവുപാറ റോഡ് സമീപത്തെ സ്വന്തം വീട്ടിൽ നിന്നും ഏഴ് കിലൊ മീറ്റർ അകലെയുള്ള വയോധികരുടെതല്ലാത്ത വീടിന്റെ രണ്ട് കിലോമീറ്റർ അകലെ ഉൾനാട്ടിലൊരു സ്ഥലത്ത് ഇങ്ങിനെയൊരു സംഭവം രാത്രിയിലുണ്ടായി എന്നതല്ലെ വസ്തുത... സഹോദരിയുടെ കുറിപ്പിൽ പരാമർശിച്ച മൂന്ന് പേർ സിപി എം അല്ലല്ലൊ? അവരെയും സിപി എം സംഭവസ്ഥലത്ത് എത്തിച്ചുവെന്നാവുമോ ഉദ്ദേശിച്ചത്? സിപി എമ്മിന് സ്വാധീനമില്ലാത്ത പ്രദേശത്താണല്ലൊ വീഡിയോ ചിത്രീകരണം ഉൾപ്പെടെ നടന്നുവെന്ന് പറയുന്നത്?

അതിൽ പാർട്ടിക്കും ദേശാഭിമാനിക്കുമാണോ അതോ അത്തരമൊരു സംഭവത്തിന് കാരണക്കാരനായ ആൾക്കാണോ ഇതിന്റെയൊക്കെ ഉത്തരവാദിത്വം?? പൊലീസിൽ പരാതിയുണ്ടല്ലൊ? അതിനും സിപിഎമ്മും ദേശാഭിമാനിയുമാണോ ഉത്തരവാദികൾ? ഇക്കാര്യങ്ങളിൽ നാട്ടുകാർക്കും ജനങ്ങൾക്കുമുള്ള ഉത്തമ ബോധ്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്..മറിച്ച് വികാരപരമായി എന്തെങ്കിലും വിളിച്ചു പറഞ്ഞ് സംഭവത്തെ വളച്ചൊടിക്കുന്നതാവരുത് നിലപാട് എന്നാണ് സിപി എമ്മിന് പറയാനുള്ളത്.. സഹോദരിയുടെ മറ്റ് ആക്ഷേപങ്ങളെല്ലാം വ്യക്തിനിഷ്ടമെന്ന് കണ്ട് പാർട്ടി നിരാകരിക്കുന്നു..

കഴിഞ്ഞ ഭരണത്തിൽ ഈ സിപിഒ നടത്തിയ കാര്യങ്ങൾ നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും അറിയാവുന്നതല്ലെ? മാധ്യമ പകപോക്കലും വേട്ടയാടലുമൊക്കെ അതിജീവിച്ച് ജതങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന സിപിഎമ്മിനും ദേശാഭിമാനിക്കും ഈ ആക്ഷേപങ്ങളെയും അതിജീവിക്കാനാവുമെന്ന് സിപി എം ഏരിയാ കമ്മിറ്റിക്ക് ഉത്തമ ബോധ്യമുണ്ട്.... ജനങ്ങളാണ് ഈ പാർട്ടിയുടെ കരുത്ത്...

ജന വിശ്വാസമാർജിച്ച് ഇത്തരം വിഷയങ്ങളും പാർട്ടി കൈകാര്യം ചെയ്യും. ആ ഉത്തരവാദിത്വം ദേശാഭിമാനിയും നിർവഹിക്കും.. ആ സഹോദരി നീതി തേടി FB യിൽ ഇട്ട ഹൃദയസ്പർശിയായി നിക്ഷ്പക്ഷർക്ക് തോന്നാവുന്ന പോസ്റ്റിനെക്കുറിച്ചും പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.