തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭർത്താവുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം വിനോദിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

വിനോദ് ക്രൂരമായി ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സരിതയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിനോദിന് അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ആത്മഹത്യപ്രേരണ കേസിന് പുറമെ സരിതയുടെ മാതാപിതാക്കളെ വീട്ടിൽ കയറി ആക്രമിച്ച കേസിലും വിനോദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സരിത മരിക്കുമ്പോൾ വിനോദ് പൊലീസ് ആസ്ഥാനത്ത് ക്ലർക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു.