തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ നിയമസഭയിലെ കയ്യാങ്കളി വിഷയത്തിൽ താൻ നിയമസഭാ അംഗങ്ങളെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് വിനു വി ജോൺ ഖേദം പ്രകടിപ്പിച്ചു. ചർച്ചയിൽ താൻ നടത്തിയ പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നെന്നാണ് വിനു പറഞ്ഞത്.

വിനു വി ജോൺ പറഞ്ഞത്:

'നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ശ്രീ ബിആർപി ഭാസ്‌ക്കർ എന്നോട് പറഞ്ഞു. ആ ചർച്ചയിലെ ആശയങ്ങൾക്ക് പൂർണപിന്തുണ നൽകി കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും എല്ലാ അർത്ഥത്തിലും ഞാൻ ഉൾക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.''

കഴിഞ്ഞദിവസമാണ് വിനു വി ജോൺ ശിവൻകുട്ടി അടക്കമുള്ള നേതാക്കൾക്കെതിരെ പരാമർശം നടത്തിയത്. ഇതിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ലെന്നാണ് ശിവൻകുട്ടി ഇന്ന് പറഞ്ഞത്. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ജനപ്രതിനിധികൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

മന്ത്രി പറഞ്ഞത്:

ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാൽ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ട.''

''ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വിനുവിനെതിരെ രംഗത്ത് വന്നിരുന്നു.

''ഒന്നാമതെത്താൻ എന്ത് നെറികേടും കാണിച്ചു കൂട്ടും. ഇതിനു പുറമെയാണ് അതിരുകടന്ന ഇടത് വിരോധവും. 'നിയമസഭയിലെ തെമ്മാടികൾ'എന്നായിരുന്നു ഇന്നലത്തെ ഏഷ്യാനെറ്റ് രാത്രിചർച്ചയിലെ തലക്കെട്ട് തന്നെ. വിയോചിക്കാൻ, വിമർശിക്കാൻ നല്ലവാക്കുകൾക്ക് ഇവർക്ക് ഇത്രയും ക്ഷാമമുണ്ടോ?? സഭയിൽ എത്തുന്നത്, ജനങ്ങൾ വിജയിപ്പിച്ചിട്ടാണ്. പതിറ്റാണ്ടുകൾ നീണ്ട പൊതു പ്രവർത്തനം നടത്തുന്നവർ കടന്നു വന്ന ത്യാഗ നിർഭരമായ വഴികളുണ്ട്.അതൊക്കെ റദ്ദാക്കാൻ ഒരു അവതാരകൻ വിചാരിച്ചാൽ കഴിയില്ല.''