കോവിഡു കാല റിപ്പോർട്ടിങിൽ സജീവ സാന്നിധ്യം; ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൊറോണ പോസിറ്റീവ്; മാതൃഭൂമി ന്യൂസിലെ സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് അന്തരിച്ചു; വിടവാങ്ങുന്നത് സൗമ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ജനകീയ മാധ്യമ പ്രവർത്തകൻ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ.
കോവിഡ് കാലത്ത് റിപ്പോർട്ടിങിൽ സജീവ സാന്നിധ്യമായിരുന്നു വിപിൻ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ കഴിയുകയായിരുന്നു. 2005-ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ച വിപിൻ ചന്ദ് 2012-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ മാതൃഭൂമി ന്യൂസിനൊപ്പമുണ്ട്. ചിരിക്കുന്ന മുഖവുമായി പൊതു സമൂഹത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തകനാണ് വിപിൻചന്ദ്.
ഇന്ത്യാവിഷനിൽ വാർത്ത വായനയിൽ സജീവമായിരുന്നു വിപിൻ ചന്ദ്. മാതൃഭൂമിയുടെ തുടക്കത്തിലും സജീവമായി അവതാരകനായി. പിന്നീട് ഡെസ്‌കിലേക്ക് മാറി. കുറച്ചു നാൾ മുമ്പാണ് കൊച്ചിയിൽ റിപ്പോർട്ടറായി ചുമതലയേൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ