ഓവൽ: രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ട് രണ്ട് വർഷത്തോളമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ ബാറ്റിങ് റെക്കോർഡ് കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 23000 റൺസ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡാണ് കോലി ഓവലിൽ സ്വന്തമാക്കിയത്.

490 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 23000 റൺസ് പിന്നിട്ടത്. 522 ഇന്നിങ്‌സുകളിൽ നിന്ന് 23000 റൺസ് പിന്നിട്ട സച്ചിൻ ടെൻഡുൽക്കറെയാണ് കോലി ഇന്ന് പിന്നിലാക്കിയത്. 544 ഇന്നിങ്‌സുകളിൽ നിന്ന് 23000 പിന്നിട്ട ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗാണ് കോലിക്കും സച്ചിനും പിന്നിൽ മൂന്നാമത്.

രാജ്യാന്തര ക്രിക്കറ്റിൽ 23000 റൺസ് പിന്നിടുന്ന ഏഴാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് കോലി. ജാക്വിസ് കാലിസ്(551 ഇന്നിങ്‌സ്), കുമാർ സംഗക്കാര(568), രാഹുൽ ദ്രാവിഡ്(576), മഹേല ജയവർധനെ(645) എന്നിവരാണ് കോലിക്ക് പുറമെ ഈ നേട്ടത്തിലെത്തിയവർ. ഓവൽ ടെസ്റ്റിനിറങ്ങുമ്പോൾ ചരിത്രനേട്ടത്തിന് ഒരു റൺസ് മാത്രം അകലെയായിരുന്നു കോലി.

കഴിഞ്ഞ 51 ഇന്നിങ്‌സുകളിൽ ഒരു രാജ്യാന്തര സെഞ്ചുറി പോലും നേടാൻ കോലിക്കായിട്ടില്ല. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര സെഞ്ചുറി.