ചെന്നൈ: സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയാണ് കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അകാലവിയോഗം. നടൻ എന്ന നിലയിൽ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവർന്ന നടനാണ് പുനീത്. താരത്തിന്റെ വിയോഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാൽ പുനീതിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വിശാൽ.

പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്നാണ് താരം അറിയിച്ചത്. വിശാലിന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും'. വിശാൽ പറഞ്ഞു.

തന്റെ വരുമാനത്തിന്റെ ഒരു ഭാഗം കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്ന നടനാണ് പുനീത്. താരത്തിന്റെ സാമ്പത്തിക സഹായത്തിൽ നിരവധി സ്‌കൂളുകളും അനാഥാലയങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. . കോവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കർണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. കഴിഞ്ഞ ദിവസമാണ് 46ാം വയസിൽ പുനീത് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്.