ചെന്നെ: കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നൽകുന്നില്ലെന്ന് പരാതിയുമായി നടൻ വിശാൽ. നടൻ ജീവയുടെ പിതാവും നിർമ്മാതാവുമായ ആർ.ബി. ചൗധരിക്കെതിരെയാണ് വിശാൽ പരാതി നൽകിയിരിക്കുന്നത്. കടം വാങ്ങിയ പണം തിരിച്ചു നൽകിയിട്ടും ഈടായി നൽകിയ രേഖകൾ തിരിച്ചു നൽകുന്നില്ലെന്നുമാണ് വിശാൽ പരാതിയിൽ പറയുന്നത്.

വിശാൽ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയിൽ നിന്ന് പണം കടംവാങ്ങിയിരുന്നു. സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നൽകിയിരുന്നത്. എന്നാൽ പണം പൂർണമായും തിരികെ നൽകിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നൽകുന്നില്ലെന്നാണ് വിശാലിന്റെ പരാതി.

താൻ രേഖകൾ തിരികെ ചോദിച്ചപ്പോൾ അവ കാണാനില്ലെന്നായിരുന്നു മറുപടിയെന്നാണ് വിശാൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ടി നഗർ പൊലീസ് കമ്മീഷണർക്കാണ് വിശാൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.