തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാനാവൂ എന്നും ഇതുവരെ കരാർ കാലാവധി നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.

കരാറുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ആദ്യം അനുരജ്ഞചർച്ച നടത്തണമെന്നും പ്രശ്‌നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൺ ട്രിബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാം എന്നാണ് ട്രിബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നു.

3100 മീറ്റർ നീളത്തിലുള്ള പുലിമൂട്ടാണ് വിഴിഞ്ഞത് വേണ്ടത് ഇതിൽ 850 മീറ്റർ മാത്രമാണ് ഇത്ര വർഷം കൊണ്ട് പൂർത്തിയായത്. 2023-ഓടെ പുലിമൂട്ട് നിർമ്മാണം പൂർത്തിയാക്കാനാവും എന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ.

നിർമ്മാണകാലാവധി നീട്ടിനൽകുന്നതിന് കമ്പനി പറഞ്ഞ കാരണങ്ങൾ സർക്കാർ തള്ളിയതോടെയാണ് അദാനി ഗ്രൂപ്പ് ആർബിട്രേഷനിലേക്ക് നീങ്ങിയത്. ഓഖി, പ്രളയം, പാറക്ഷാമം, കോവിഡ്, സമരങ്ങൾ എന്നിവമൂലമാണ് തുറമുഖ നിർമ്മാണം വൈകിയതെന്ന അദാനി ഗ്രൂപ്പിന്റെ വാദം സർക്കാർ തള്ളിയതോടെയാണ് ആർബിട്രേഷനിലേക്ക് നീങ്ങിയത്. അദാനി ഗ്രൂപ്പ് ഉന്നയിച്ച വാദങ്ങൾ കരാർ പ്രകാരമുള്ള സ്വതന്ത്ര എൻജിനീയർ പരിശോധിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി.



കരാർ പ്രകാരം ആർബിട്രേഷനിലേക്ക് കടക്കുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി ഗ്രൂപ്പ് ഡയറക്ടറും തമ്മിൽ ചർച്ച നടത്തണമായിരുന്നു. ഈ ചർച്ച നടന്നില്ലെന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിനെ അദാനി ഗ്രൂപ്പ് തെറ്റായി വ്യാഖ്യാനിച്ച് ആർബിട്രേഷനിലേക്ക് നീങ്ങിയെന്നാണ് തുറമുഖ പദ്ധതിക്കായി സർക്കാർ രൂപീകരിച്ച കമ്പനിയായ വിസിൽ വാദിക്കുന്നത്. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ.എസ്‌പി രാധാകൃഷ്ണനെയാണ് അദാനി ഗ്രൂപ്പ് മധ്യസ്ഥനാക്കിയത്. തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് മധ്യസ്ഥനെ നിയോഗിക്കാനാവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.

എന്നാൽ, സർക്കാർ മറുപടി നൽകാത്തതോടെ അദാനി ഗ്രൂപ്പ് ഇന്റർനാഷണൽ സെന്റർ ഫോർ ഓൾട്ടർനേറ്റ് ഡിസ്പ്യൂട്ട് റസല്യൂഷനെ സമീപിച്ചു. തുടർന്നാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. കരാർ പ്രകാരം 2019 ഡിസംബർ മൂന്നിന് തുറമുഖനിർമ്മാണം പൂർത്തിയാകേണ്ടതാണ്. 270 ദിവസം കൂടി കരാർ പ്രകാരം അധികസമയവും നൽകി.

പിന്നീടുള്ള ഓരോദിവസവും കമ്പനി 12 ലക്ഷം വീതം സർക്കാരിലേക്ക് പിഴയടക്കണമെന്നാണ് കരാർ. ഈ നഷ്ടപരിഹാരം ഒഴിവാക്കി കരാർ കാലാവധി നീട്ടിക്കിട്ടുന്നതിനാണ് കമ്പനി ആർബിട്രേഷനിലേക്ക് നീങ്ങിയത്. നിർമ്മാണകാലാവധി നീട്ടി നൽകുന്നത് വിവാദമാകുമെന്നതിനാൽ ആർബിട്രേഷൻ വഴി തീരുമാനമുണ്ടാകുന്നതിലാണ് സർക്കാരിനും താൽപര്യം.

ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് 2015-ൽ കരാർ ഒപ്പിടുമ്പോൾ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാർത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോർട്ട്‌സും സംസ്ഥാന സർക്കാരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ നിർമ്മാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സർക്കാർ തലത്തിലെ ഇപ്പോഴത്തെ ആലോചന.

അദാനി ഗ്രൂപ്പ് പലകാരണങ്ങൾ പലപ്പോഴായി പദ്ധതി നീട്ടികൊണ്ടു പോകുകയാണെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആരോപിച്ചു. രണ്ട് വർഷത്തിനകം കരാർ പൂർത്തിയാക്കാൻ അവർക്ക് 2019-ൽ തന്നെ അന്ത്യശാസനം നൽകിയാണ്. നേരത്തെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ക്വാറികളിൽ നിന്നും ആവശ്യമായ കല്ലുകൾ കിട്ടുന്നില്ലെന്ന പരാതി അവർ ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് തമിഴ്‌നാട്ടിൽ നിന്നും അവർക്ക് ആവശ്യമായ പാറയും കല്ലും എത്തിച്ചു കൊടുത്തതാണ്. അവരുടെ എല്ലാ പരാതികളും അപ്പപ്പോൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്തതാണെന്നും മന്ത്രി പറയുന്നു.