പഭോക്താക്കളാണ് ഏതൊരു ഉൽപന്നത്തിന്റെയും വിധി നിർണയിക്കുന്നത്. വിപണിയിലെ രാജാക്കന്മാരെന്നറിയപ്പെടുന്ന അവരെ വഞ്ചിച്ച് കൊണ്ട് ഒരു ഉൽപന്നത്തിനും മുന്നോട്ട് പോകാൻ സാധിക്കുകയുമില്ല. അവരോട് കാണിക്കുന്ന കൃത്രിമം ഒരിക്കൽ പിടിക്കപ്പെടുക തന്നെ ചെയ്യും.

അപ്പോൾ ആ ഉൽപന്നത്തിന് നഷ്ടപ്പെടുന്നത് വർഷങ്ങളിലൂടെ യുണ്ടാക്കിയെടുത്ത സൽപ്പേരായിരിക്കും. ഇപ്പോൾ ജർമൻ വാഹന നിർമ്മാതാക്കളായ വോക്‌സ് വാഗനും ഈ ഒരു ഗതികേടാണുണ്ടാ യിരിക്കുന്നത്.

ഡീസൽ എമിഷൻ ടെസ്റ്റിൽ കമ്പനി നടത്തിയ കൃത്രിമമാണിപ്പോൾ വെളിവായിരിക്കുന്നത്. അതിനെ തുടർന്ന് വോക്‌സ് വാഗൻ കാറുടമകൾ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതോടെ വോക്‌സ് വാഗൻ ആകെ പ്രതിസന്ധിയിലുമായിരിക്കുകയാണ്.

തങ്ങളുടെ ഡീസൽ കാറുകൾ കൂടുതൽ പരിസ്ഥിത സൗഹാർദം പുലർത്തുന്നവയാണൈന്നുറപ്പിക്കാൻ അവയിൽ എക്‌സോസ്റ്റ് ഗ്യാസ് ചെക്കുകൾ നടത്തിയെന്ന് വോക്‌സ് വാഗൻ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഡിഫീറ്റ് ഡിവൈസുകളോട് കൂടി 11 മില്യൺ വാഹനങ്ങൾ ലോകവ്യാപകമായി വോക്‌സ് വാഗൻ വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇതിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ യുകെയിലെ റോഡുകളിലും ഓടുന്നുണ്ട്. കമ്പനി തങ്ങളോട് ചെയ്ത വാഗ്ദാനം പൊള്ളയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ കൺസ്യൂമർ റൈറ്റ്‌സ് ആക്ട് പ്രകാരം കമ്പനിക്കെതിരെ കേസ് കൊടുക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്. വാഹനങ്ങൾ തിരിച്ച് വിളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവിനായി കമ്പനി 5 ബില്യൺ പൗണ്ട് നീക്കി വച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള നഷ്ടപരിഹാരം നൽകുന്നതോടെ കമ്പനി കടത്തിലാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയെന്ന് പറയുന്ന ചതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ജർമൻ കമ്പനിയുടെ തലവനായ മാർട്ടിൻ വിന്റർകോൺ പറയുന്നത്. ഈ ചതി ജർമൻ ചാൻസലറായ ആൻജെല മെർകലിന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും അവർ ഇത് വെളിപ്പെടുത്തിയില്ലെന്നും ആരോപണമുയരുന്നുണ്ട്. വോക്‌സ് വാഗനിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ മറ്റ് കാർ നിർമ്മാതാക്കളും ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ യുകെയിലെ 11 മില്യൺ ഡീസൽ വാഹനങ്ങൾ തിരിച്ച് വിളിക്കേണ്ടി വരുമെന്നുമാണ് പ്രഷർ ഗ്രൂപ്പായ ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റിലെ കാംപയിനേർസ് പറയുന്നത്. വോക്‌സ് വാഗൻ വർഷം തോറും അരദശലക്ഷം വോക്‌സ് വാഗനുകൾ, ഓഡിസ് , സീറ്റ്‌സ് എന്നിവ യുകെയിൽ വിറ്റഴിക്കുന്നുണ്ട്. ഇവയിൽ പകുതിയും ഡീസൽ വാഹനങ്ങളാണ്. 2009 മുതലാണീ തട്ടിപ്പ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1.5 മില്യൺ വാഹനങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

മഞ്ഞ് മലയുടെ ഒരു ഭാഗം മാത്രമെ പുറത്ത് വന്നിട്ടുള്ളുവെന്നാണ് ഓട്ടോ എസ്‌ക്പ്രസിന്റെ എഡിറ്റർഇൻചീഫായ സ്റ്റീവ് ഫോവ്‌ലെർ പറയുന്നത്. വോക്‌സ് വാഗൻ ചില എമിഷൻ ടെസ്റ്റുകളിൽ ഉപഭോക്താക്കളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ മറ്റ് കാർ നിർമ്മാതാക്കളുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് അദ്ദേഹം പറയുന്നത്. കാർനിർമ്മാതാക്കൾ നടത്തിയ ഔദ്യോഗിക ടെസ്റ്റുകൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നാണ് തങ്ങളുടെ റിസർച്ചിലൂട ബോധ്യപ്പെട്ടതെന്നാണ് കൺസ്യൂമർഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ റിച്ചാർഡ് ലോയ്ഡ് പറയുന്നത്. ഈ ടെസ്റ്റുകളിൽ നിരവധി പഴുതുകളുണ്ടെന്നും അത് അയഥാർത്ഥമായ പ്രകടനങ്ങളിലേക്ക് നയിക്കാൻ വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.