അബുദാബി: ഒളിമ്പിക്‌സിൽ മിന്നുന്ന പ്രകടനവുമായി സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായ മലയാളി പി ആർ ശ്രീജേഷിന് കേരള സർക്കാർ ഇനിയു പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേരലം മൗനം തുടരുകയാണ്. ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു.

ഇക്കാര്യത്തിൽ സർക്കാർ മൗനം തുടരുമ്പോഴും ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനതാരമായ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ബിസിസിഐ അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.

ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദനമർപ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു. 'മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയിൽ ഈ നേട്ടത്തിൽ എനിക്കും അഭിമാനമുണ്ട്.' ഹോക്കിയിൽ രാജ്യത്തിനുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടർന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മലയാളിയിൽ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി ടോക്കിയോയിൽ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തിൽ ശ്രീജേഷിന്റെ പ്രതികരണം. 'ഡോ. ഷംഷീറിന്റെ ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സർപ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്,' ശ്രീജേഷ് പറഞ്ഞു.

അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിപിഎസ് ഹെൽത്ത്‌കെയർ പ്രതിനിധികൾ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടിരൂപ പാരിതോഷികം കൈമാറും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയിൽ തന്റേതായ ഇടം നേടിയത്. 2000 ൽ ജൂനിയർ നാഷണൽ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.

പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016 ൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയ്യാർന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്ക്യോയിൽ ജർമ്മനിക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിർണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.