തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾ മാറ്റിവെച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി പ്രസിഡന്റ് വിടി ബലറാം.ഇന്നലെ വരെ കാസർകോഡിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസം.പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും.അതാണ് സഹിക്കാൻ പറ്റാത്തതെന്നും ബലറാം പരിഹസിച്ചു.

ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ കാസർകോട് സമ്മേളനം ഇന്നലത്തെ അവസാനിപ്പിക്കുകയും ചില ജില്ലകളിലെ സമ്മേളനങ്ങൾ മാറ്റിവെക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലുടെ പ്രതികരണവുമായി ബലറാം എത്തിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം

'മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസർകോഡിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസം.

പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും.അത് ചെയ്യരുത്, ഇത് ചെയ്യരുത്, വീട്ടിലിരി ബബബബബബ, ഇന്നേവരെ വാ തുറക്കാതെ കുന്തം വിഴുങ്ങിയിരുന്നവനൊക്കെ ഗുണദോഷിക്കാനും ആജ്ഞാപിക്കാനും വരും.അതൊക്കെയാണ് സഹിക്കാൻ പറ്റാത്തത്,'

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴ സിപിഐ.എം ജില്ലാ സമ്മേളനം മാറ്റിവച്ചത്. 28, 29, 30 എന്നീ തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനങ്ങളാണ് മാറ്റിവച്ചത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും.

ഹൈക്കോടതി വിധിയെ തുടർന്ന് കാസർകോട് സിപിഐ.എം ജില്ലാ സമ്മേളനം ഒറ്റ ദിവസത്തേക്ക് വെട്ടിച്ചുരുക്കാൻ സിപിഐ.എം നിർബന്ധിതമായിരുന്നു. കൂടാതെ തൃശൂർ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

നേരത്തെ കോവിഡ് രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച സി പി എം വെട്ടിലായിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങൾ വകവയ്ക്കാതെയാണ് കാസർകോടും തൃശൂരും ആദ്യം തീരുമാനിച്ച പ്രകാരം സമ്മേളനവുമായി സിപിഐ.എം മുന്നോട്ടു പോയത്. എന്നാൽ കോടതി വിധി എത്തിയതോടെ സിപിഐ.എം സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.