പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച് സർക്കാർ അഭിഭാഷക സംഘം. അഡീഷണൽ ഡയറക്ടർ ജനറൽ പ്രൊസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവ. പ്ലീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരാണ് വാളയാറിലെത്തിയത്. കേസിൽ തുടരന്വേഷണം എന്ന മാതാപിതാക്കളുടെ അപ്പീലിന്മേൽ ഈ മാസം ഒൻപതിന് ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് സന്ദർശനം.

ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കും. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്പെഷ്യൽ ഗവ. പ്ലീഡർഗവ പ്ലീഡർ നിക്കോളാസ് ജോസഫ് പറഞ്ഞു.

പാലക്കാട് വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കോടതി വിട്ടയച്ച വയലാർ പഞ്ചായത്ത് അഞ്ചാം വാർഡ് കടപ്പള്ളി പ്രദീപ് കുമാറിനെ (36) ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജീവനൊടുക്കാൻ പോകുന്ന വിവരം പാലക്കാട്ടുള്ള ഭാര്യയെ വിഡിയോ കോളിലൂടെ പ്രദീപ് അറിയിച്ചിരുന്നു. ഭാര്യ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

വാളയാറിൽ മൂത്ത പെൺകുട്ടി മരിച്ച കേസിലെ മൂന്നാം പ്രതിയും ഇളയ പെൺകുട്ടി മരിച്ച കേസിലെ രണ്ടാം പ്രതിയുമായിരുന്നു പ്രദീപ്കുമാർ. 2019 ഒക്ടോബർ 5ന് ആണ് വിചാരണ കോടതി വിട്ടയച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയത് വിവാദമായിരുന്നു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് മരണം. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രദീപ്, കേസ് നടത്തിപ്പിന് ഉൾപ്പെടെ പണത്തിനായി സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

ഇന്നലെ മാതാവിനൊപ്പം ബാങ്കിൽ എത്തിയിരുന്നു. വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു മരണം. വാളയാറിൽ ബേക്കറി നടത്തിയിരുന്ന പ്രദീപ് കുറ്റവിമുക്തനായതോടെ 6 മാസം മുൻപാണ് നാട്ടിലെത്തിയത്. ഇവിടെയും ബേക്കറി സാധനങ്ങൾ നിർമ്മിച്ച് വിൽക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കല്യാണി. മാതാവ്: ഗീത.