പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം പോക്‌സോ കോടതി തള്ളി. പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തൽ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്‌സോ കോടതിയുടെ ഉത്തരവ്.

പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്.

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പൊലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക പീഡനം പെൺകുട്ടികൾ നിരന്തരം നേരിട്ടിരുന്നുവെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് സിബിഐ പറയുന്നത്. കേസിനെ ബലപ്പെടുത്തുന്ന രീതിയിൽ സാക്ഷി മൊഴികളും കൂടുതലുണ്ട്.

നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ ഇതേ ആരേപണങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പൊലീസ് പോയിരുന്നില്ല. അതാണ് സിബിഐ കണ്ടെത്തിയത്. ഒപ്പം കൂടുതൽ സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. നേരത്തെ എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു.