തിരുവനന്തപുരം: അഭിഭാഷകനെ കൈയേറ്റം ചെയ്ത കേസിൽ ഹാജരാകാത്തതിന് എസ് ഐക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയായ എസ് ഐയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം റൂറൽ നെയ്യാറ്റിൻകര സബ്ഡിവിഷൻ മാരായമുട്ടം പൊലീസ് സ്റ്റേഷൻ അഡീ.എസ് ഐ സേതുനാഥിനെ അറസ്റ്റ് ചെയ്യാനാണുത്തരവ്. പ്രതിയെ മാർച്ച് 15നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ മാരായമുട്ടം സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്കാണ് മജിസ്‌ട്രേട്ട് ജ്യോതി ബാബു വാറണ്ടുത്തരവ് നൽകിയത്.

നെയ്യാറ്റിൻകരയിലെ ജൂനിയർ അഭിഭാഷകനായ വിനീതിനെ കൈയേറ്റം ചെയ്‌തെന്ന കേസിൽ കോടതി എസ് ഐയെ പ്രതിചേർത്ത് കേസെടുത്തിരുന്നു. കസ്റ്റഡി മർദ്ദന വിവരം സംബന്ധിച്ച് മജിസ്‌ട്രേട്ടിന് മൊഴി നൽകാൻ പ്രതിയോട് പറഞ്ഞതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്. ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ അംഗമായി നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയിൽ നിന്നും മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ പ്രതികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി 2021 ജനുവരി 1 മുതൽ 31 വരെ അഭിഭാഷകനെ നിയമിച്ച് ഉത്തരവ് നൽകിയിരുന്നു.

2021 ജനുവരി 26 രാത്രി 9 മണിക്ക് മാരായമുട്ടം സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത് പാർപ്പിച്ച പ്രതിയിൽ നിന്ന് 27 രാവിലെ 8.30 ക്ക് വിവരം ചോദിച്ച് മനസ്സിലാക്കവേ പൊലീസുദ്യോഗസ്ഥരുടെ ക്രൂര മർദ്ദന വിവരം പ്രതി വെളിപ്പെടുത്തി ശരീരത്തിലെ മർദ്ദന മുറിവുകൾ കാട്ടിക്കൊടുത്തു. ഇതിൽ പ്രകോപിതനായ അഡീ. എസ്‌ഐ അഭിഭാഷകനെ അസഭ്യം വിളിക്കുകയും '' മാറി നില്ലെടാ ! നിനക്ക് ഇവിടെ സ്റ്റേഷനിൽ എന്തു കാര്യം സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോടാ' എന്ന് ആക്രോശിച്ചു കൊണ്ട് കൈമുറുക്കി നെഞ്ചിൽ ഇടിക്കാൻ ശ്രമിച്ചത് വക്കീൽ വലതു കൈ കൊണ്ട് തടഞ്ഞ് ഒഴിയുകയും ലീഗൽ എയ്ഡ് കൗൺസൽ എന്ന ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസം ചെയ്തും മാനഹാനിയും മനോവിഷമവും സംഭവിപ്പിച്ചും ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചതിൽ ഭയമുളവാക്കിയും കൃത്യനിർവ്വഹണം പൂർത്തീകരിക്കാൻ അനുവദിക്കാതെ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്.