കൽപ്പറ്റ: വയനാട്ടിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂർ സ്വദേശി ഷഹാന കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. റിസോർട്ട് ഉടമകളായ റിയാസ്, സുനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ട് ഉടമകളാണ് ഇവർ. ഇവരുടെ റിസോർട്ടിലെത്തി ടെന്റിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് കൊല്ലപ്പെട്ടത്

ജനുവരി 23ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്‌ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനുശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ഷഹാന മരിച്ചത് ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്നെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം അദ്ധ്യാപികയായിരുന്നു മരിച്ച ഷഹാന. കാട്ടാന ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞതോടെ റിസോർട്ട് പൂട്ടിയിരുന്നു. ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. ഇനിയും ഇത്തരത്തിൽ അപകടമുണ്ടാകാതിരിക്കാൻ ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളെക്കുറിച്ചും ഹോം സ്റ്റേകളെക്കുറിച്ചും ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെയും പരിസരങ്ങളിലുള്ള റിസോർട്ടുകളിലും ഇല്ല. 'മഴക്കാലത്ത് ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുള്ള മേഖലയാണിത്. അവിടെയാണ് മൺസൂൺ ടൂറിസം എന്ന പേരിൽ ആളുകളെ വിളിച്ച് വരുത്താനായി റിസോർട്ടുകൾ തുടങ്ങിവച്ചിരിക്കുന്നത്. ഇതിൽ കൃത്യമായ നടപടികളുണ്ടാകും'', കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.

യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടാൻ കാരണം നടത്തിപ്പുകാരുടെ അലംഭാവമെന്ന നിലപാടിലാണ് വനംവകുപ്പ്. താമസക്കാർക്ക് യാതൊരുസുരക്ഷ സംവിധാനവും ഏർപ്പെടുത്താതെയാണ് ഇവിടെ ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നത്. ഇതുവരെ ഇവിടെ ദാരുണസംഭവങ്ങൾ ഉണ്ടാവാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നു. മേപ്പാടിയിൽ നിന്നും 8 കിലോമീറ്റർ അകലെ ചെമ്പറ പീക്ക് വനമേഖലയിലാണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്. മൂന്നുവശവും വനമാണ്. വനമേഖലയിൽ നിന്നും കഷ്ടി 5-10 മീറ്റർ അകലത്തിലാണ് ഇവിടെ ടെന്റുകൾ സ്ഥാപിച്ചിരുന്നത്. ഈ ഭാഗത്ത് വനത്തിൽ കാട്ടനകൂട്ടത്തിന്റെ സാന്നിദ്ധ്യം നേരത്തെമുതലുണ്ടെന്നും ഇക്കാര്യം ഹോംസ്റ്റേ നടത്തിപ്പുകാർ അറിയാതിരിക്കാൻ വഴിയില്ലെന്നുമാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തൽ.വനാതിർത്തിയിൽ ഇലട്രിക് ഫെൻസിങ് സ്ഥാപിച്ചോ കിടങ്ങുകൾ തീർത്തോ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു.