തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനിടെ കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിൽ ഈ മാസം 31, സെപ്റ്റംബർ ഒന്ന് തീയതികളിലും കൊല്ലം ജില്ലയിൽ സെപ്റ്റംബർ രണ്ടിനുമാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ മൂന്ന് വരെ കേരളത്തിൽ ശരാശരി മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. സെപ്റ്റംബർ നാല് മുതൽ സെപ്റ്റംബർ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ഓഗസ്റ്റ് 29 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 1624 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 8% കുറവാണ്. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 77% കുറവ് മഴയാണ്.

29 മുതൽ സെപ്റ്റംബർ രണ്ട് വരെ തെക്ക് - പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 29 മുതൽ 30 വരെ വടക്ക്- കിഴക്ക് അറബിക്കടൽ, വടക്ക് മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 31ന് വടക്ക്- കിഴക്ക് അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.