കോഴിക്കോട് : 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം രാജ്യവ്യാപകമായി നടന്ന ജനകീയ പ്രതിഷേധത്തിന്റെ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വാക്‌സിൻ വിതരണത്തിലെ കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമവും വിതരണത്തിലെ താളപിഴയും സുപ്രീംകോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതും സൗജന്യ വാക്‌സിൻ എന്ന നിലപാടിലേക്ക് സർക്കാറിനെ എത്തിക്കാൻ കാരണമായി.

നിലവിൽ വിവിധ സംസ്ഥാനങ്ങൾ പ്രത്യേക താൽപര്യമെടുത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകി വരുന്നുണ്ട്. കേരളമടക്കമുള്ള അത്തരം സംസ്ഥാനങ്ങൾക്ക് ഇതുവരെ വാക്‌സിൻ വാങ്ങിയതിനുള്ള പണം തിരിച്ച് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളില്ലാതെ രാജ്യത്തെ ശവപ്പറമ്പാക്കിയ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.