കോഴിക്കോട്: പരമ്പരാഗത പാർട്ടികൾ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് കഴിഞ്ഞുപോയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സാമൂഹ്യനീതിയെ അട്ടിമറിച്ച് ഹിന്ദുത്വ ഫാസിസത്തിന് കളമൊരുക്കാനാണ് ഇടതു - വവലതു മുന്നണികൾ ശ്രമിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസുമായുള്ള ഇടതുപക്ഷത്തിന്റെ രഹസ്യബന്ധം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. സംഘ്പരിവാറിർ നേതാക്കളും സഹയാത്രികരും ഇടതുപക്ഷവുമായുള്ള തങ്ങളുടെ ഡീലിനെ കുറിച്ച് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ കേരള ജനതയോട് മാപ്പ് പറയാൻ സിപിഎം തയ്യാറാകണം.

ഹിന്ദുത്വ അജണ്ടയുടെ ഭാഷയും രീതിയും കടം കൊണ്ടാണ് ഇടതു - വലതു മുന്നണികൾ ഫാസിസത്തെ പ്രതിരോധിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്നത്. എന്നാൽ ഫാസിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തിന് കളമൊരുക്കുകയാണ് ഇടതുപക്ഷത്തിന്റെ ആഭ്യന്തരവകുപ്പിലെ കെടുകാര്യസ്ഥതയിലൂടെ സംഭവിച്ചത്. അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല. കേവലം വികസനത്തെക്കുറിച്ച് മാത്രമുള്ള ചർച്ചകൾ സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ളതാണ്.

സാമൂഹ്യനീതിയെക്കുറിച്ചുള്ള ഗൗരവപ്പെട്ട ചർച്ചകൾ മാത്രമാണ് ഫാസിസത്തെ തകർക്കുക എന്ന യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇരുമുന്നണികളും പ്രവർത്തിച്ചുവരുന്നത്. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വെൽഫെയർ പാർട്ടി രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.