അബുദാബി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരേ 190 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അർധ സെഞ്ചുറി നേടിയ ഓപ്പണർ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവിലാണ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തത്. വിൻഡീസിനായി ആന്ദ്രെ റസൽ രണ്ടും ഡ്വയിൻ ബ്രാവോ ഓരു വിക്കറ്റും വീതം വീഴ്‌ത്തി.

41 പന്തിൽ നിന്ന് എട്ടു ഫോറും ഒരു സിക്സുമടക്കം 68 റൺസെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. രണ്ടാം വിക്കറ്റിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകൾ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റൺസെടുത്ത് പുറത്തായി. 21 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത കുശാൽ പെരേരയാണ് പുറത്തായ മറ്റൊരു താരം.

ടോസ് നഷ്ടമായെങ്കിലും ലങ്കക്കായി ഓപ്പണർമാരായ പാതും നിസങ്കയും കുശാൽ പെരേരയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 5.2 ഓവറിൽ ഇരുവരും ചേർന്ന് 42 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്. 21 പന്തിൽ 29 റൺസടിച്ച കുശാൽ പേരേരയെ മടക്കി ആന്ദ്രെ റസൽ വിൻഡീസിന് ബ്രേക്ക് ത്രൂ നൽകിയെങ്കിലും രണ്ടാം വിക്കറ്റിൽ 91 റൺസ് അടിച്ചുകൂട്ടി അസലങ്കയും നിസങ്കയും ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. പതിനാറാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പിരിക്കാൻ വിൻഡീസിനായത്. അപ്പോഴേക്കും സ്‌കോർ 133 ൽ എത്തിയിരുന്നു.

41 പന്തിൽ 51 റൺസെടുത്ത നിസങ്കയെ ബ്രാവോ മടക്കിയെങ്കിലും ക്യാപ്റ്റൻ ദാസുൻ ഷനകയും അസലങ്കയും അഴസാന ഓവറുകളിൽ തകർത്തടിച്ചതോടെ വിൻഡീസ് ബൗളർമാരുടെ പിടി അയഞ്ഞു. 14 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്ന ഷനകയും മൂന്ന് പന്തിൽ മൂന്ന് റൺസെടുത്ത ചമിക കരുണരത്‌നെയും പുറത്താകാതെ നിന്നു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് അസലങ്കയുടെ ഇന്നിങ്‌സ്. പത്തൊമ്പതാം ഓവറിലാണ് അസലങ്ക പുറത്തായത്.

മൂന്ന് കളികളിൽ ഒരു ജയം മാത്രമുള്ള നിലവിലെ ചാമ്പ്യന്മായ വിൻഡീസിന് സെമി സാധ്യതകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. അതേസമയം, നാലു കളികളിൽ ഒരു ജയം മാത്രം നേടിയ ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിൻഡീസ് ഇന്നിറങ്ങിയത്. അതേസമയം ലങ്കൻ ടീമിൽ ലിഹരു കുമാരക്ക് പകരം ബിനുരാ ഫെർണാണ്ടോ അന്തിമ ഇലവനിലെത്തി. നാല് കളികളിൽ മൂന്ന് ജയം വീതമുള്ള ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് നിലവിൽ ഗ്രൂപ്പിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ന് ശ്രീലങ്കയെ തോൽപ്പിക്കുകയും ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരം ജയിക്കുകയും ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക തോൽക്കുകയും ചെയ്താൽ മാത്രമെ വിൻഡീസിന് സെമിയിൽ പ്രതീക്ഷ പുലർത്താനാകു.