തിരുവനന്തപുരം: പി.വി.അൻവർ എവിടെ? നിയമസഭാ സമ്മേളനം ആരംഭിച്ചതോടെ ചോദ്യമായി. കഴിഞ്ഞ ഓഗസ്റ്റിൽ മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന ചാനൽ വാർത്തയോടു കടുത്ത ഭാഷയിലാണ് അൻവർ പ്രതകരിച്ചത്. അതുകൊണ്ടാവണം ഇത്തവണ മാധ്യമങ്ങളൊന്നും ആ ചോദ്യം പരസ്യമായി ചോദിച്ചില്ല. ആഫ്രിക്കയിലെ സിയറ ലിയോണിൽ ബിസിനസ് സംരംഭത്തിലാണ് അൻവർ. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നു തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രശ്‌നങ്ങൾക്ക് വഴി വയ്ക്കുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. രണ്ടാം സമ്മേളനത്തിൽ ഹാജരായില്ല. സഭയിൽ ഹാജരാകാതിരിക്കാൻ അവധി അപേക്ഷയും നൽകിയില്ല. മൂന്നാം സമ്മേളനം ഈ മാസം 4ന് ആരംഭിച്ചെങ്കിലും എംഎൽഎ ഹാജരല്ല. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയിൽ പി.വി.അൻവർ അംഗമാണ്. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി രണ്ടു യോഗവും മറ്റു സമിതികൾ മൂന്നു യോഗങ്ങൾ വീതവും ചേർന്നു. ഈ സമിതി യോഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തില്ല.

ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. സഭയുടെ അനുമതിയോടെ എംഎൽഎയ്ക്ക് അവധിയെടുക്കാം. പി.വി.അൻവർ എംഎൽഎ 15ാം തീയതിയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു.
എം
കഴിഞ്ഞ ഓഗസ്‌ററിൽ അവധിയിൽ പോയി രണ്ട് മാസത്തിനു ശേഷവും എംഎൽഎയെപ്പറ്റി വിവരമില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് എംഎൽഎ 'മുങ്ങി'യതാണെന്നും ചാനൽ റിപ്പോർട്ട് ചെയ്തത് അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന അൻവറിന്റെ ഫോൺ സ്വിച്ച് ഓഫാണെന്നും റിപ്പോർട്ടർ പരാമർശിച്ചിരുന്നു. അൻവർ ബിസിനസ് ആവശ്യത്തിനായി പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ പോയതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള സമയത്തും അൻവർ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. ഇത് പ്രതിപക്ഷം ചോദ്യം ചെയ്തതിനു പിന്നാലെ അൻവർ ലൈവിൽ വന്ന് വിശദീകരിച്ചിരുന്നു. ഇക്കാര്യവും ചാനലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കാര്യങ്ങൾ കൃത്യമായി പാർട്ടിയെയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കണ്ട പത്രക്കാരെയും കോൺഗ്രസുകാരെയും അറിയിച്ചിട്ടില്ലെന്നുമായിരുന്നു അൻവറിന്റെ പോസ്റ്റ്. 'അൻവർ എവിടെ?', 'ഫോൺ സ്വിച്ച്ഡ് ഓഫ്', 'നിലമ്പൂരിൽ നിന്ന് മുങ്ങി' എന്നിങ്ങനെയുള്ള സ്‌ക്രോളുകൾ ഉൾപ്പെടെയുള്ളചാനൽ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ടുകൾ സഹിതമായിരുന്നു പിവി അൻവറിന്റെ പോസ്റ്റ്. ഇതിനെക്കാൾ വലിയ കഥകൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നേ എഴുതിയൊട്ടിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതു കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിവി അൻവർ പറഞ്ഞു. 'എനിക്ക് നല്ല വിസിബിളിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ പോലും തൊടാൻ നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്തു നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പോയ്‌ക്കോണം. അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.' പിവി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു. റിപ്പോർട്ടറെ പേരെടുത്തു പറഞ്ഞായിരുന്നു അൻവർ ഇക്കാര്യം കുറിച്ചത്. 'നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എംഎ‍ൽഎ ആയത്.മുങ്ങിയത് ഞാനല്ല. നിന്റെ തന്തയാണ്.' പി വി അൻവർ കുറിച്ചു.